അത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കാൻ നിങ്ങൾ അവരെ പരിശീലിപ്പിക്കുന്നു; ഇന്ത‍്യൻ താരങ്ങളുടെ വാക്കുതർക്കങ്ങളിൽ സഞ്ജയ് മഞ്ജരേക്കർ
ന‍്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ശ്രീലങ്കൻ താരം അസിത ഫെർണാൻഡോയോട് ഇന്ത‍്യൻ താരം യശസ്വി ജയ്സ്വാൾ ടെസ്റ്റ് മത്സരത്തിനിടെ തർക്കത്തിലേർപ്പെട്ടത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത‍്യൻ താരം സഞ്ജയ് മഞ്ജരേക്കർ. അടുത്തിടെ ഇന്ത‍്യ എയ്ക്കു വേണ്ടി വൈഭവ്, ഇപ്പോൾ ജയ്സ്വാൾ.. അത്തരം
പെരുമാറ്റങ്ങളിൽ നിന്നും അവരെ രക്ഷപ്പെടാൻ അനുവദിച്ചാൽ അത്തരം പെരുമാറ്റം ആവർത്തിക്കാൻ നിങ്ങൾ അവരെ പരിശീലിപ്പിക്കുകയാണ്. അത് കായികരംഗത്തിനും അവരുടെ ഭാവിക്കും നല്ലതല്ല. മഞ്ജരേക്കർ എക്സിൽ കുറിച്ചു.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ‍്യ ദിനത്തിലാണ് ജയ്സ്വാൾ അസിത ഫെർണാൻഡോയോട് തർക്കത്തിലേർപ്പെട്ടത്. ഇതേത്തുടർന്ന് ഇരുവർക്കും ഐസിസി മാച്ച് ഫീയുടെ 25 ശതമനാം പിഴ ചുമത്തിയിരുന്നു. രണ്ട് താരങ്ങളും സംഭവത്തിൽ ഉത്തരവാദികളാണെന്നായിരുന്നു ഐസിസി അറിയിച്ചത്.
പുറത്തായതിനു പിന്നാലെ ഡ്രെസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു ജയ്സ്വാൾ. ഇതിനിടെ അസിതയുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് അസിത ജയ്സ്വാളിന്‍റെ അടുത്തെത്തുകയും മുൻപോട്ട് ആഞ്ഞപ്പോൾ ഇരുവരുടെയും തലകൾ തമ്മിൽ കൂട്ടുമുട്ടുകയും ചെയ്തു.
എന്നാൽ ഇതിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് കമന്‍റേറ്റർ ഹർഷ ഭോഗ്‌ലെ രംഗത്തെത്തിയിരുന്നു. ഹർഷയുടെ പരാമർശം സ്പോർട്സ് മാധ‍്യമമായ ക്രിക്ക്ബസ് പങ്കുവച്ചപ്പോൾ അതിനു താഴെ കമന്‍റുമായി ജയ്സ്വാൾ തന്‍റെ നിലപാട് അറിയിക്കുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്നു മനസിലാക്കാതെ വിധിക്കാൻ വരരുതെന്നായിരുന്നു ജയ്സ്വാളിന്‍റെ പ്രതികരണം.
അതേസമയം, ശ്രീലങ്ക എ ടീമിനെതിരായ മത്സരത്തിലാണ് കൗമാര താരം വൈഭവ് സൂര‍്യവംശി ശ്രീലങ്കൻ താരവുമായി വാക്കുതർക്കത്തിലേർപ്പെട്ടത്. മത്സരം കഴിഞ്ഞ ശേഷം പവലിയനിലേക്ക് മടങ്ങുന്നതിനിടെ ശ്രീലങ്കൻ താരങ്ങളായ വിഷേൻ ഹലംബഗെയും കുഗതാസ് മാതുലനും വൈഭവിനോട് എന്തോ പറഞ്ഞതായും ഇതിനു പിന്നാലെ വൈഭവ് കുഗതാസിനു നേരേ തിരിയുന്നതും പുറത്തുവന്ന വിഡിയോയിൽ കാണാമായിരുന്നു. ഇനി നീ വീട്ടിൽ പോകൂയെന്ന് പറഞ്ഞതായാണ് ക്രിക്ബസ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പ്രകോപിതനായാണ് വൈഭവ് തർക്കത്തിലേർപ്പെട്ടതെന്നാണ് വിവരം.