മോണ്ടി പനേസർ
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഓൾ റൗണ്ടർ ശാർദൂൽ ഠാക്കൂറിനു പകരം കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. ജൂലൈ രണ്ടിന് ബർമിങ്ഹാമിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
എഡ്ജ്ബാസ്റ്റണിലെ പിച്ച് സ്പിന്നർമാരെ തുണക്കുന്നതാണെന്നും അതിനാൽ ഇന്ത‍്യ 2 സ്പിന്നർമാരുമായി കളിക്കാനിറങ്ങണമെന്നാണ് തന്‍റെ അഭിപ്രായമെന്നും മോണ്ടി പനേസർ പറഞ്ഞു. പന്തിന് അധികം ടേൺ ലഭിക്കാത്ത പിച്ചുകളിൽ പോലും കുൽദീപിന് ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ സാധിക്കും. 13 ടെസ്റ്റുകളിൽ നിന്നും 22.16 ശരാശരിയിൽ 56 വിക്കറ്റുകൾ നേടാനായിട്ടുണ്ട് കുൽദീപിന്.
എന്നാൽ 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 33 വിക്കറ്റ് മാത്രമെ ശാർദൂൽ ഠാക്കൂറിനു നേടാനായിട്ടുള്ളൂ. ലീഡ്സ് ടെസ്റ്റിലാകട്ടെ 2 വിക്കറ്റുകളും. 15 ഓവറെങ്കിലും ഒരു ദിവസം ബൗൾ ചെയ്യാൻ സാധിക്കാത്ത ശാർദൂൽ ഠാക്കൂറിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും പനേസർ പറഞ്ഞു.
കുൽദീപ് ടീമിന്‍റെ എക്സ് ഫാക്റ്ററാണ്. ഒരു സ്പിന്നറെ മാത്രം ടീമിൽ കളിപ്പിക്കാൻ സാധ‍്യതയില്ലാത്തതിനാൽ ജഡേജയും രണ്ടാം ടെസ്റ്റിൽ ഉണ്ടാവുമെന്നാണ് കരുതുന്നത്. റൺസ് അധികം വഴങ്ങാതെ പ്രതിരോധിച്ചു കളിക്കുന്ന സ്പിന്നറാണ് ജഡേജ. അതേസമയം കുൽദീപാണെങ്കിൽ ആക്രമിച്ചു കളിക്കുന്ന സ്പിന്നറും. അതിനാൽ ഇരുവരും രണ്ടാം ടെസ്റ്റിൽ ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും മോണ്ടി പനേസർ കൂട്ടിച്ചേർത്തു.