ഷഫാലി വർമ | യശസ്വി ജയ്സ്വാൾ
ന‍്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പങ്കെടുക്കാത്ത ഇന്ത‍്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്സ്വാളിനും ഷഫാലി വർമയ്ക്കും നാഡ (നാഷണൽ ആന്‍റി ഡോപ്പിങ് ഏജൻസി) നോട്ടീസ് അയച്ചു. നോട്ടീസിനോട് പ്രതികരിക്കാൻ ഇതുവരെ ഇരുവരും തയാറായിട്ടില്ല.
2025 ഡിസംബർ 17ന് നാഡയിലെ ഉദ‍്യോഗസ്ഥർ സാംപിളുകൾ ശേഖരിക്കാൻ എത്തിയപ്പോൾ യശസ്വി ജയ്സ്വാൾ സ്ഥലത്തുണ്ടായിരുന്നില്ല. നവംബർ 7നാണ് ഫഫാലി വർമയുടെ സാംപിളുകൾ ശേഖരിക്കാൻ ഉദ‍്യോഗസ്ഥർ എത്തിയത്. ഷഫാലിയെയും നാഡ പ്രതിനിധികൾക്ക് കാണാനായിരുന്നില്ല.
താരങ്ങൾക്ക് നോട്ടീസ് നൽകിയ കാര‍്യം ബിസിസിഐയെയും ഐസിസിയെയും നാഡ അറിയിച്ചിരുന്നു. നോട്ടീസ് ലഭിച്ചതായി ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് ജയ്സ്വാളും ഷഫാലിയും പരിശോധനയിൽ നിന്ന് വിട്ടുനിന്നതെന്ന് പരിശോധിക്കുമെന്നും ഭാവിയിൽ ഇത്തരം കാര‍്യങ്ങൾ സംഭവിക്കാതിരിക്കാൻ ആവശ‍്യമായ നടപടികൾ സ്വീകരിക്കുമെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ‍്യക്തമാക്കി.
കർശനമായ ഉത്തേജക മരുന്ന് വിരുദ്ധ നിയമങ്ങളാണ് ഐസിസിയും ബിസിസിയും നടപ്പിലാക്കിയിട്ടുള്ളത്. ചട്ടങ്ങൾ പ്രകാരം താരങ്ങൾ ഒരു നിശ്ചിത വിൻഡോയിൽ പരിശോധനയ്ക്ക് വിധേയമാകണം. തുടർച്ചയായി മൂന്ന് തവണ പരിശോധനയിൽ പങ്കെടുക്കാതിരുന്നാൽ അച്ചടക്ക ലംഘനമായി കണക്കാക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്യും.