mirabhai chanu 
Olympics 2024

മീരാഭായ് ചാനുവിനും മെഡൽ നഷ്ടം, നാലാം സ്ഥാനം മാത്രം

പാരീസിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ അത്‌ലറ്റുകളുടെ നീണ്ട പട്ടികയിൽ ചാനുവും ഉൾപ്പെട്ടു

Aswin AM

പാരീസ്: വിനേഷ് ഫോഗട്ടിന്‍റെ മെഡല്‍ നഷ്ടത്തിന് പിന്നാലെ പാരീസ് ഒളിംപിക്‌സിൽ ഇന്ത്യൻ സംഘത്തിന് മറ്റൊരു നിരാശ കൂടി. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന ഇനത്തിൽ മീരാഭായ് ചാനുവിന് വെങ്കല മെഡൽ വെറും 1 കിലോഗ്രാമിന്‍റെ വ്യത്യാസത്തിൽ നഷ്ടപ്പെട്ടു. ടോക്കിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവായ ചാനു 199 സ്‌കോറുമായി നാലാം സ്ഥാനത്താണ് തന്‍റെ കാമ്പെയ്ൻ അവസാനിപ്പിച്ചത്. 200 സ്‌കോറുമായി വെങ്കല മെഡൽ നേടിയ തായ്‌ലൻഡിന്‍റെ സുരോദ്ചന ഖാംബാവോയ്‌ക്ക് തൊട്ടു താഴെ.

ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിൽ 112 കിലോയുമായി തായ്‌ലൻഡ് താരം മൂന്നാം സ്ഥാനം ഉറപ്പിച്ചപ്പോൾ ചാനുവിന് 110 കിലോഗ്രാമാണ് ഉയർത്താനായത്. സ്‌നാച്ച് റൗണ്ടിന് ശേഷം ചാനുവും സുരോദ്ചനയും 88 കിലോയിൽ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ക്ലീൻ ആന്‍റ് ജെർക്കിൽ തന്‍റെ മികച്ച പ്രകടനം പുറത്തെടുക്കാൻ ചാനുവിന് കഴിഞ്ഞില്ല.

ഇതോടെ മനു ഭാക്കർ, അർജുൻ ബാബുത, ലക്ഷ്യ സെൻ എന്നിവർക്ക് ശേഷം പാരീസിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ അത്‌ലറ്റുകളുടെ നീണ്ട പട്ടികയിൽ ചാനുവും ഉൾപ്പെട്ടു.

ശക്തമായ മത്സരത്തിൽ ചൈനയുടെ ഹൗ സിഹുയി സ്വർണം നേടി. റൊമാനിയയുടെ വാലന്‍റിന കാംബെ വെള്ളിയും സ്വന്തമാക്കി.

ക്ലീൻ ആൻഡ് ജെർക്കിൽ 119 കിലോ ഭാരമുയർത്തി ചാനു ദേശീയ റെക്കോർഡ് നേടിയെങ്കിലും അതേ പ്രകടനം രണ്ടാം റൗണ്ടിൽ പുറത്തെടുക്കാനായില്ല. സമീപകാലത്ത് ചാനുവിനുണ്ടായ പരുക്കിന്‍റെ ആശങ്കകൾ കമൻന്‍റേട്ടർമാർ ഓർമപ്പെടുത്തി.‍

സെൽഫ് ഗോളും വാറും തുണച്ചു; ഓസ്ട്രേലിയയെ തകർത്ത് യുഎസ്എ രണ്ടാം റൗണ്ടിൽ

ബജറ്റ് പ്രകാരം വില കുറയുന്ന മദ്യം ഏതൊക്കെ?

കരാറിലൂടെ ഇറാന്‍റെ സമ്പൂർണ കീഴടങ്ങൽ : ട്രംപ്

യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് വിസ ഇളവ്

യുഎസുമായുള്ള ധാരണയോടു പൂർണ യോജിപ്പില്ലായിരുന്നു: മൊജ്തബ ഖമനേയി