ഔട്ടായപ്പോൾ ബാറ്റ് കൊണ്ട് പിച്ചിൽ അടിച്ചു; പാക് വനിതാ താരത്തിന് താക്കീത്
കൊളംബോ: വനിതാ ക്രിക്കറ്റ് ലോകകപ്പ് മാച്ചിനിടെ ബാറ്റ് കൊണ്ട് പിച്ചിൽ ആഞ്ഞടിച്ച പാക് വനിതാ താരത്തിന് ഐസിസിയുടെ താക്കീത്. പാക്കിസ്ഥാന്‍റെ സിദ്ര അമീനാണ് അച്ചടക്കം ലംഘിച്ചതായി കണ്ടെത്തിയത്. ഒരു ഡീമെറിറ്റ് പോയിന്‍റും സിദ്രയുടെ ഡിസിപ്ലിനറി റെക്കോഡിൽ രേഖപ്പെടുത്തും.ഇന്ത്യ- പാക് മാച്ചിനിടെ നാൽപ്പതാം ഓവറിൽ സിദ്രയെ ഇന്ത്യയുടെ സ്നേഹ് റാണ ഔട്ടാക്കിയതിനു പിന്നാലെയാണ് സിദ്ര ബാറ്റ് കൊണ്ട് പിച്ചിൽ അടിച്ചത്.
ഐസിസി മാർഗനിർദേശങ്ങളിൽ ആർട്ടിക്കിൾ 2.2 പ്രകാരം ക്രിക്കറ്റ് ഉപകരണങ്ങളോ വസ്ത്രമോ ഗ്രൗണ്ടിലെ മറ്റ് വസ്തുക്കളോ നശിപ്പിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ലെവൺ 1 വിഭാഗത്തിൽ പെടുന്ന അച്ചടക്കലംഘനമാണ് ശ്രദ്ധയിൽ പെട്ടിരിക്കുന്നത്. ആ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ ശിക്ഷ ഔദ്യോഗികമായി നൽകുന്ന താക്കീതാണ്.
താരത്തിന്‍റെ മാച്ച് ഫീയുടെ 50 ശതമാനം പിഴയായി ഈടാക്കാനും രണ്ട് ഡിമെറിറ്റ് പോയിന്‍റ് നൽകുന്നതാണ് കൂടിയ ശിക്ഷ. 24 മാസത്തിനിടെ താരം അച്ചടക്കലംഘനം നടത്തിയിട്ടില്ല. അച്ചടക്കലംഘനം നടത്തിയതായി സിദ്ര സമ്മതിച്ചതായും അതിനാൽ ഔദ്യോഗികമായ വാദം കേൾക്കൽ ഒഴിവാക്കുകയാണെന്നും ഐസിസി വ്യക്തമാക്കി.
മാച്ചിൽ ഇന്ത്യ പാക്കിസ്ഥാനെ 88 റൺസിന് പരാജയപ്പെടുത്തിയിരുന്നു.