പാക്കിസ്ഥാൻ ടീം
കൊളംബോ: ഫെബ്രുവരി 7ന് ആരംഭിക്കുന്ന ടി20 ലോകകപ്പ് കളിക്കുന്നതിനായി ശ്രീലങ്കയിൽ എത്തിച്ചേർന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ബഹിഷ്കരണ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് പാക്കിസ്ഥാൻ ടീം ശ്രീലങ്കയിലെ കൊളംബോയിൽ വിമാനമിറങ്ങിയത്. ക‍്യാപ്റ്റൻ സൽമാൻ അലി ആഘ നയിക്കുന്ന പാക് ടീം ശ്രീലങ്കയിലെത്തിയതിന്‍റെ ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പിസിബി പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത‍്യയുമായി പാക്കിസ്ഥാൻ കളിക്കുമെന്ന കാര‍്യത്തിൽ ഇപ്പോഴും വ‍്യക്തതയില്ല. കൊളംബോയിൽ വച്ചാണ് ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത്. മത്സരത്തിൽ നിന്ന് വിട്ടു നിൽക്കാൻ പാക് സർക്കാർ ടീമിന് നിർദേശം നൽകിയതായാണ് വിവരം.
ഇന്ത‍്യക്കെതിരേയുള്ള മത്സരങ്ങൾ ഒഴികെ മറ്റെല്ലാ മത്സരവും കളിക്കുമെന്നാണ് പാക്കിസ്ഥാന്‍റെ നിലപാട്. സർക്കാരും ബോർഡും സ്വീകരിക്കുന്ന തീരുമാനത്തോട് താരങ്ങൾ സഹകരിക്കുമെന്ന് പാക് ക‍്യാപ്റ്റൻ സൽമാൻ അലി ആഘ വ‍്യക്തമാക്കി.
ഇന്ത‍്യക്കെതിരേയുള്ള മത്സരം പാക്കിസ്ഥാൻ ഒഴിവാക്കിയാൽ ഐസിസിസി കനത്ത തിരിച്ചടി നേരിടേണ്ടി വരും. 316 കോടിയോളം രൂപ ഐസിസിക്ക് ഇതിലൂടെ നഷ്ടമാകുമെന്നാണ് വിവരം. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്നും ഒഴിവാക്കിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനു പിന്നാലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ‍്യപ്പെട്ടെങ്കിലും ഐസിസി ആവശ‍്യം തള്ളി. ഇതേത്തുടർന്ന് ടൂർണമെന്‍റിൽ നിന്നും പിന്മാറിയ ബംഗ്ലാദേശിന് പിന്തുണ നൽകികൊണ്ടാണ് പാക്കിസ്ഥാൻ ഇന്ത‍്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനൊരുങ്ങുന്നത്.