ആർട്ടന് ടൂർണമെന്‍റിനുള്ള പൂർണ ഫീസ് ലഭിക്കാൻ അർഹതയുണ്ടെന്ന് ഫിഫ
വാഷിങ്ടൺ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കുന്നതിനായി യുഎസിൽ വിമാനമിറങ്ങിയ സോമാലിയൻ റഫറിക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ച യുഎസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം. ഇതിനിടെയാണ് പുതിയ പ്രഖ്യാപനവുമായി ഫിഫ രംഗത്തെത്തിയത്.
ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാനാകാതെ പോയാലും റഫറിക്ക് മുഴുവൻ പ്രതിഫലവും നൽകുമെന്ന പ്രഖ്യാപനമാണ് ഫിഫ നടത്തിയിരിക്കുന്നത്. സോമാലിയൻ റഫറി ഒമർ ആർട്ടന് ഫിഫ ടൂർണമെന്‍റിനുള്ള മുഴുവൻ പ്രതിഫലവും നൽകും. ലോക കപ്പിൽ ഒരു മത്സരം പോലും നിയന്ത്രിക്കാനാകാതെ വന്നാലും ആർട്ടന് ടൂർണമെന്‍റിനുള്ള മുഴുവൻ പ്രതിഫലവും നൽകും.
ലോകകപ്പിൽ ഒരു മത്സരം പോലും നിയന്ത്രിക്കാനാകാതെ വന്നാലും ആർട്ടന് ടൂർണമെന്‍റിനുള്ള പൂർണ ഫീസ് ലഭിക്കാൻ അർഹതയുണ്ടെന്ന് ഫിഫ വ്യക്തമാക്കി. അടുത്ത മാസം ടൂർണമെന്‍റ് അവസാനിച്ചതിനു ശേഷമായിരിക്കും പ്രതിഫലത്തിന്‍റെ അന്തിമ തുക നിശ്ചയിക്കുക.
34 കാരനായ ആർട്ടൺ ആഫ്രിക്കയിലെ ഏറ്റവും മികച്ച ഫുട്ബോൾ റഫറിമാരിൽ ഒരാളാണ്. 2025ൽ അദ്ദേഹം പുരുഷവിഭാഗത്തിൽ ആഫ്രിക്കയിലെ ഏറ്റവും മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് അമെരിക്കയിൽ പ്രവേശനം നിഷേധിച്ചു. സുരക്ഷാ പരിശോധനകളുമായി ബന്ധപ്പെട്ട ആശങ്കകൾ മൂലമാണ് ആർട്ടനെ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് വിശദീകരണം. അമെരിക്കയിലേയ്ക്കുള്ള വരവിനായി അദ്ദേഹത്തിനു നേരത്തെ വിസ അനുവദിച്ചിരുന്നതായി എംബസി ഒഫ് സോമാലിയ അറിയിച്ചു.
ആരെയൊക്കെ പ്രവേശിപ്പിക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് ആതിഥേയ രാജ്യമാണെന്ന നിലപാടാണ് ഫിഫ കൈക്കൊണ്ടത്. ഇതോടെ ലോകകപ്പിൽ പരിശീലനത്തിനും മത്സര നിയന്ത്രണത്തിനും ആർട്ടന് അവസരം ലഭിച്ചില്ല. അതേ സമയം ഈ ആഴ്ച സോമാലിയയിലേയ്ക്കു മടങ്ങിയെത്തിയ ആർട്ടന് വൻ സ്വീകരണമാണ് നൽകിയത്. 2030 ൽ മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്നഅടുത്ത ലോകകപ്പിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.