ബംഗളൂരു: ഐപിഎൽ 2025 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗ്ലളൂരുവിനെ രജത് പാട്ടിദാർ നയിക്കും. വ‍്യാഴാഴ്ച ചേർന്ന മാനേജ്മെന്‍റ് യോഗത്തിലായിരുന്നു പ്രഖ‍്യാപനം. ഇതോടെ ഐപിഎല്ലിൽ ആർസിബിയുടെ എട്ടാമത്തെ ക‍്യാപ്റ്റനാകും പാട്ടിദാർ.
വിരാട് കോലിയെ നായകനാക്കാനായിരുന്നു ടീം മാനേജ്മെന്‍റ് ആദ‍്യം തീരുമാനിച്ചിരുന്നത്. എന്നാൽ നായകനാകാൻ കോലി വിസമ്മതിച്ചതോടെയാണ് നായകസ്ഥാനത്തേക്ക് പാട്ടിദാറിനെ തെരഞ്ഞെടുത്തത്.
ആഭ‍്യന്തര ക്രിക്കറ്റിൽ രജത് പാട്ടിദാർ മധ‍്യപ്രദേശിന്‍റെ ക‍്യാപ്റ്റനാണ്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ ടീമിനെ ഫൈനലിലെത്തിക്കാൻ പാട്ടിദാറിന് കഴിഞ്ഞിരുന്നു. ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി 11 കോടി രൂപ മുടക്കിയാണ് പാട്ടിദാറിനെ ടീമിൽ നിലനിർത്തിയത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ആർസിബിയുടെ ക‍്യാപ്റ്റനാവുമോയെന്ന ചോദ‍്യത്തിന് ഉത്തരവാദിത്തം ഏൽപ്പിച്ചാൽ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നായിരുന്നു പാട്ടിദാറിന്‍റെ പ്രതികരണം.