രഞ്ജി ട്രോഫി ഫൈനലിൽ കേരളം 342 റൺസിന് പുറത്ത്; വിദർഭയ്ക്ക് ലീഡ്
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ വിദർഭയ്ക്കെതിരേ കേരളം 342 റൺസിന് പുറത്ത്. മൂന്നാം ദിനം 125 ഓവർ പിന്നിട്ടപ്പോൾ കേരളത്തിന് പത്തുവിക്കറ്റും നഷ്ടമായി. 98 റൺസ് നേടിയ നായകൻ സച്ചിൻ ബേബിയാണ് കേരളത്തിന്‍റെ ടോപ് സ്കോറർ. സച്ചിൻ ബേബിയെ കൂടാതെ ആദിത‍്യ സർവാതെ (79) മാത്രമാണ് അർധ സെഞ്ചുറി നേടിയത്.
ആദിത‍്യ സർവാതെ, സൽമാൻ നിസാർ, മുഹമ്മദ് അസറുദ്ദീൻ, സച്ചിൻ ബേബി, ജലജ് സക്സേന, എം.ഡി. നിതീഷ്, ഏദൻ ആപ്പിൾ ടോം എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം കേരളത്തിന് നഷ്ടമായത് ഇതോടെ വിദർഭ 37 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. വിദർഭയ്ക്ക് വേണ്ടി ദർശൻ നാൽക്കണ്ഡെ, ഹർഷ് ദുബെ, പാർഥ് രേഖാഥെ എന്നിവർ മൂന്നും യശ് താക്കൂർ ഓരോ വിക്കറ്റും നേടി.
സച്ചിൻ ബേബിക്കും ആദിത‍്യസർവാതെയ്ക്കും പുറമെ അഹമ്മദ് ഇമ്രാനും (37), മുഹമ്മദ് അസറുദ്ദീനും (34) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഓപ്പണർ അക്ഷയ് ചന്ദ്രൻ (14), രോഹൻ കുന്നുമൽ (0), സൽമാൻ നിസാർ (21) എന്നിവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
235 പന്തുകൾ നേരിട്ട് 98 റൺസ് നേടിയ നായകൻ സച്ചിൻ ബേബി മൂന്നാം ദിനത്തിന്‍റെ അവസാന സെഷനിൽ പാർഥ് രേഖാദെയുടെ പന്തിൽ കരുൺ നായർക്ക് ക‍്യാച്ച് നൽകിയാണ് മടങ്ങിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റേന്തിയ കേരളത്തിന് ടീം സ്കോർ 170ൽ നിൽകെയാണ് ആദിത‍്യ സർവാതയെ നഷ്ടമായത്. പിന്നാലെ ടീം സ്കോർ 219ൽ നിൽകെ സൽമാൻ നിസാറിനെയും നഷ്ടമായി. തുടർന്ന് ആറാം വിക്കറ്റിൽ സച്ചിൻ ബേബിക്കൊപ്പം 59 റൺസ് കൂട്ടുക്കെട്ടുണ്ടാക്കിയ മുഹമ്മദ് അസറുദ്ദീന്‍റെ വിക്കറ്റും കേരളത്തിന് നഷ്ടമായി.