വൈഭവ് സൂര‍്യവംശി
ദോഹ: യുഎഇക്കെതിരായ റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പ് മത്സരത്തിൽ ഇന്ത‍്യ എ ടീമിന് ജയം. 148 റൺസിനാണ് ഇന്ത‍്യ വിജയിച്ചത്. നിശ്ചിത 20 ഓവറിൽ ഇന്ത‍്യ ഉയർത്തിയ 298 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ യുഎഇക്ക് 149 റൺസെടുക്കാനെ സാധിച്ചുള്ളൂ. 63 റൺസ് നേടിയ സൊഹൈബ് ഖാൻ മാത്രമാണ് അർധസെഞ്ചുറി നേടിയത്. മറ്റുതാരങ്ങളെല്ലാം നിരാശപ്പെടുത്തി.
മലയാളി താരം അലിഷാൻ ഷറഫുവായിരുന്നു യുഎഇ ടീമിന്‍റെ ക‍്യാപ്റ്റൻ. 3 റൺസ് മാത്രമാണ് താരത്തിന് പുറത്തെടുക്കാനായത്. സൊഹൈബ് ഖാനു പുറമെ സയ്യിദ് ഹൈദർ (20), മുഹമ്മദ് അർഫാൻ (26) എന്നിവർ മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. ഇന്ത‍്യക്കു വേണ്ടി ഗുർജപ്നീത് സിങ് മൂന്നും ഹർഷ് ദുബെ രണ്ടും യശ് ഠാക്കൂർ, രമൺദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ യുവതാരം വൈഭവ് സൂര‍്യവംശിയുടെയും ജിതേഷ് ശർമയുടെയും പ്രകടന മികവിലാണ് ഇന്ത‍്യ യുഎഇക്കെതിരേ കൂറ്റൻ വിജയലക്ഷ‍്യം ഉയർത്തിയത്. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ 297 റൺസാണ് അടിച്ചെടുത്തത്. 32 പന്തിൽ സെഞ്ചുറി നേടിയ വൈഭവ് 15 സിക്സറും 11 ബൗണ്ടറിയും അടക്കം 144 റൺസാണ് അടിച്ചുകൂട്ടിയത്. അതേസമയം, ജിതേഷ് ശർമ 32 പന്തിൽ 8 ബൗണ്ടറിയും 6 സിക്സും അടക്കം 83 റൺസ് അടിച്ചെടുത്തു.
ഓപ്പണിങ് ബാറ്റർ പ്രിയാംശ് ആര‍്യ (10), നമാൻ ധിർ (34), വൈഭവ് സൂര‍്യവംശി, നേഹാൾ വധീര (14) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത‍്യ തുടക്കം തന്നെ അടി തുടങ്ങി. ആദ‍്യ ഓവറിൽ 11 റൺസാണ് ഓപ്പണർമാർ അടിച്ചെടുത്തത്. രണ്ടാം ഓവറിൽ പ്രിയാംശ് ആര‍്യ റണ്ണൗട്ടായെങ്കിലും വൈഭവ് യുഎഇ ബൗളർമാരെ തച്ചുതകർത്ത് മുന്നോട്ടു നീങ്ങി. മൂന്നാം ഓവറിൽ വൈഭവും നമാൻ ധിറും ചേർന്ന് 21 റൺസാണ് നേടിയത്. 7 ഓവർ പൂർത്തിയാവുമ്പോൾ തന്നെ ടീം സ്കോർ 100 കടന്നിരുന്നു. അർധസെഞ്ചുറിക്ക് പുറമെ വൈഭവിന്‍റെ ക‍്യാച്ച് കൈവിട്ടതാണ് യുഎഇക്ക് തിരിച്ചടിയായത്.