സൂപ്പർസ്റ്റാറുകളായി സ്മൃതിയും ജമീമയും; കുതിച്ചുയർന്ന് ബ്രാൻഡ് വാല്യു
ആദ്യ വനിതാ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ വനിതാ താരങ്ങളുടെ ബ്രാൻഡ് മൂല്യത്തിൽ വൻ കുതിപ്പ്. വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളുടെ മൂല്യം ഫൈനലിനു പിന്നാലെ 25 ശതമാനം മുതൽ 100 ശതമാനം വരെ വർധിച്ചതായാണ് റിപ്പോർട്ടുകൾ. ജമീമ റോഡ്രിഗസ്, സ്മൃതി മന്ഥന, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ, ഷഫാലി വർമ എന്നിവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലേക്ക് ഫോളോവേഴ്സ് ഒഴുകുകയാണ്. പലരുടെയും ഫോളോവേഴ്സിന്‍റെ എണ്ണം മൂന്നിരട്ടിയിലധികമാണ് വർധിച്ചിരിക്കുന്നത്.
ഇതോടെ ബ്രാൻഡ് മൂല്യവും വർധിച്ചു. സെമിനൈഫനലിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ജമീമ റോഡ്രിഗസിന്‍റെ ബ്രാൻഡ് മൂല്യത്തിൽ 100 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. നിലവിൽ 10-12 ഇനം ബ്രാൻഡുകളുമായാണ് തങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതെന്ന് ജമീമയുടെ മാനേജർ കരൺ യാദവ് പറയുന്നു. ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാധാരണയായി ജമീമ 75 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെയാണ് വാങ്ങിയിരുന്നത്.
സ്മൃതി മന്ഥനയാണ് വനിതാ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ളത്. നിലവിൽ റെക്സോണ, ഹുണ്ടായ്. എസ്ബിഐ, ഗൾഫ് ഓയിൽ തുടങ്ങി 16 പ്രമുഖ ബ്രാൻഡുകളുമായാണ് സ്മൃതിക്ക് കരാറുള്ളത്. 1.5-2 കോടി രൂപ വരെയാണ് ഇതു വഴി സ്മൃതി സ്വന്തമാക്കുന്നത്.