പോർട്ട് എലിസബത്ത്: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ശ്രീലങ്കയ്ക്കെതിരേ 109 റൺസിനാണ് ജയം. ഇതോടെ 2 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. 25 ഓവറിൽ 76 റൺസ് മാത്രം വിട്ട് കൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജിന്‍റെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 എന്ന നിലയിൽ കളി ആരംഭിച്ച ശ്രീലങ്കയ്ക്ക് 33 റൺസിനാണ് 5 വിക്കറ്റ് നഷ്ടമായത്.
ഇതോടെ ടെസ്റ്റ് ചാമ്പ‍്യൻഷിപ്പിൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തായി. ധനഞ്ജയ ഡി സിൽവ (50) കുശാൽ മെൻഡിസ് (46) എന്നിവർക്ക് മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടാനയത്. കാമിന്ദു മെന്‍ഡിസ് (35), ആഞ്ചലോ മാത്യൂസ് (32), ദിനേഷ് ചാന്‍ഡിമല്‍ (29) എന്നിവർ കുറച്ചു നേരം പിടിച്ചു നിന്നെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. കേശവ് മഹാരാജിന് പുറമേ കഗിസോ റബാഡ, ഡാൻ പാറ്റേഴ്സൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മാർക്കോ യാൻസൻ ഒരു വിക്കറ്റും നേടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 358 റൺസെടുത്തു. റയാന്‍ റിക്കല്‍ടണും കെയ്ല്‍ വെരെയ്നും നേടിയ ടെസ്റ്റ് സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്.
ഒന്നാം ഇന്നിങ്സിൽ ഓപ്പണർ പതും നിസങ്ക (89), ദിനേഷ് ചാന്‍ഡിമല്‍ (44) ആഞ്ചലോ മാത്യൂസ് (44) കാമിന്ദു മെന്‍ഡിസ് (48) എന്നിവരുടെ പ്രകടനത്തിൽ ലങ്ക 328 റൺസ് നേടിയിരുന്നു. ഒന്നാം ഇന്നിങ്സിൽ ഡെയ്ൻ പാറ്റേഴ്സനാണ് ലങ്കയെ തകർത്തത് 5 വിക്കറ്റുകൾ നേടി താരം.
കേശവ് മഹാരാജ് രണ്ടു വിക്കറ്റും വീഴ്ത്തി. ഇരു താരങ്ങളും രണ്ട് ഇന്നിങ്സുകളിലുമായി 7 വിക്കറ്റുകളാണ് വീഴ്ത്തിയത്. ലങ്കയ്ക്ക് വേണ്ടി ലാഹിരു കുമാരയും പ്രഭാത് ജയസൂര‍്യയുമാണ് തിളങ്ങിയത് രണ്ട് ഇന്നിങ്സുകളിൽ നിന്ന് ലാഹിരു കുമാര 5 വിക്കറ്റും പ്രഭാത് ജയസൂര‍്യ ആറ് വിക്കറ്റും നേടി.