ഹർഭജൻ സിങ്, എസ്. ശ്രീശാന്ത്
ന‍്യൂഡൽഹി: പ്രഥമ ഐപിഎൽ സീസണിൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ സംഭവമായിരുന്നു മലയാളി താരം എസ്. ശ്രീശാന്തും ഹർഭജൻ സിങ്ങും തമ്മിലുള്ള പോര്. പഞ്ചാബ് കിങ്സ് താരമായിരുന്ന ശ്രീശാന്തിനെ ഹർഭജൻ മുഖത്ത് അടിക്കുന്നതായിരുന്നു സംഭവം.
ഇതിന്‍റെ ദൃശ‍്യങ്ങൾ കുറച്ചു നാളുകൾക്ക് മുൻപ് ലളിത് മോദി പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഈ സംഭവം കച്ചവടമാക്കി ഹർഭജൻ ലാഭമുണ്ടാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത്.
സംഭവത്തെ തമാശയാക്കി ഹർഭജൻ ടെലിവിഷൻ പരസ‍്യം ചെയ്തതായും അത് താങ്ങാവുന്നതിൽ അപ്പുറമായിരുന്നുവെന്നും ഒരു മലയാള മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് വ‍്യക്തമാക്കി. വിവാദമായ സംഭവത്തെ കച്ചവടവത്കരിച്ചതോടെ തങ്ങളുടെ ബന്ധത്തെ തകർത്തെന്നാണ് ശ്രീശാന്ത് പറയുന്നത്.
പരസ‍്യത്തിലൂടെ ഹർഭജൻ ഒരു കോടി രൂപയോളം സമ്പാദിച്ചെന്നും തന്നോട് ആ വിഡിയോ സോഷ‍്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ ആവശ‍്യപ്പെട്ടെന്നും ശ്രീശാന്ത് പറഞ്ഞു. താൻ പൊറുക്കും എന്നാൽ ഒരിക്കലും മറക്കില്ലെന്നായിരുന്നു മറുപടി പറഞ്ഞതെന്നും നിലവിൽ ഇൻസ്റ്റഗ്രാമിൽ ഹർഭജനെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.