വൈഭവ് സൂര‍്യവംശി

 
Sports

സൂര‍്യവംശിയുടെ കരുത്തിൽ യുഎഇക്കെതിരേ ഇന്ത‍്യക്ക് ജയം

യുഎഇയുടെ മറുപടി 50 ഓവറിൽ 199/7 വരെയേ എത്തിയുള്ളൂ

Aswin AM

ദുബായ്: അണ്ടർ 19 ഏഷ‍്യ കപ്പ് ടൂർണമെന്‍റിൽ യുഎഇക്കെതിരേ ഇന്ത‍്യക്ക് ജയം. നിശ്ചിത 50 ഓവറിൽ ഇന്ത‍്യ ഉയർത്തിയ 434 റൺസ് വിജയലക്ഷ‍്യം യുഎഇയ്ക്ക് മറികടക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ 7 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമാണ് അടിച്ചെടുത്തത്.

78 റൺസ് നേടിയ ഉദ്ദിഷ് സൂരിയാണ് യുഎഇയുടെ ടോപ് സ്കോറർ. സൂരിക്കു പുറമെ പൃഥ്വി മധുവിനു (50) മാത്രമാണ് അർധസെഞ്ചുറി നേടാനായത്. ക‍്യാപ്റ്റൻ യായിൻ കിരൺ റായി (17) അടക്കമുള്ള താരങ്ങൾ‌ നിരാശപ്പെടുത്തി.

നേരത്തെ വൈഭവ് സൂര‍്യവംശിയുടെ തകർപ്പൻ പ്രകടനത്തിന്‍റെ ബലത്തിലാണ് ഇന്ത‍്യ കൂറ്റൻ വിജയല‍ക്ഷ‍്യം അടിച്ചെടുത്തത്. 56 പന്തിൽ സെഞ്ചുറി തികച്ച താരം 95 പന്തിൽ 171 റൺസാണ് നേടിയത്. 14 സിക്സും 9 ബൗണ്ടറികളുമാണ് താരത്തിന്‍റെ ബാറ്റിൽ നിന്നും പിറന്നത്.

ക്യാപ്റ്റൻ ആയുഷ് മാത്രെ (4) തുടക്കത്തിലേ പുറത്തായതോടെ, കരുതലോടെയാണ് വൈഭവ് തുടങ്ങിയത്. പിന്നീട് ആക്രമണോത്സുക പുറത്തെടുത്ത് യുഎഇ ബൗളർമാരെ തല്ലിതകർക്കുകയായിരുന്നു. 9 ഓവർ പൂർത്തിയായപ്പോഴായിരുന്നു ടീം സ്കോർ 50 കടന്നത്.

മലയാളി താരം ആറോൺ ജോർജ് (69), വിഹാൻ മൽഹോത്ര (69) എന്നിവരും മികവുറ്റ ഇന്നിങ്സ് പുറത്തെടുത്തു. രണ്ടാം വിക്കറ്റിൽ 200 റൺസ് കൂട്ടുകെട്ടാണ് വൈഭവും ആറോൺ‌ ജോർജും പടുത്തുയർത്തിയത്. 73 പന്തിൽ 7 ബൗണ്ടറിയും 1 സിക്സും അടങ്ങുന്നതായിരുന്നു ആറോണിന്‍റെ ബാറ്റിങ് പ്രകടനം. വിഹാൻ 55 പന്തിലാണ് 69 റൺസെടുത്തത്.‌

പിന്നീട് വന്നവരിൽ വേദാന്ത് ത്രിവേദി (38), വിക്കറ്റ് കീപ്പർ അഭിജ്ഞാൻ കുണ്ഡു (32), കനിഷ്ക് ചൗഹാൻ (28) എന്നിവരും മോശമാക്കിയില്ല.

മറുപടി ബാറ്റിങ്ങിൽ 53 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായ യുഎഇയുടെ സ്കോറിനു കുറച്ചെങ്കിലും മാന്യത നൽകിയത് പൃഥ്വി മധു (50), ഉദ്ദിഷ് സൂരി (78) എന്നിവരുടെ അർധ സെഞ്ചുറികളാണ്.

ഇന്ത്യക്കായി ഒമ്പത് പേർ പന്തെറിഞ്ഞപ്പോൾ, മീഡിയം പേസർ ദീപേഷ് ദേവേന്ദ്രൻ രണ്ടും കിശാൻ സിങ്, ഹെനിൽ പട്ടേൽ ഖിലാൻ പട്ടേൽ, വിഹാൻ മൽഹോത്ര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. വൈഭവ് സൂര്യവംശി തന്നെയാണ് പ്ലെയർ ഒഫ് ദ മാച്ച്.

സോളാർ പാനലുകൾക്ക് ചെലവേറും; നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം

എയർപോർട്ടിലിരുന്ന് റീൽ എടുത്താൽ വിവരമറിയും, യാത്ര വരെ മുടക്കും; കടുപ്പിച്ച് വ്യോമ‌യാന മന്ത്രാലയം

ഭാര്യയെ ബസ് കയറ്റി അയച്ച് വീട്ടിലെത്തിയ 52കാരൻ ജീവനൊടുക്കി

വേശ്യാവൃത്തിക്കെതിരല്ല ഇമ്മോറൽ ട്രാഫിക് ആക്റ്റ്; നിയമത്തിൽ വ്യക്തത വരുത്തി സുപ്രീം കോടതി

മാസപ്പടിക്കേസിൽ തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി, വിധി വെള്ളിയാഴ്ച