വൈഭവ് സൂര്യവംശി
ധാംബുള്ള: ശ്രീലങ്ക എയ്ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനൽ മത്സരത്തിൽ ഇന്ത‍്യ എ ടീമിന് വെടിക്കെട്ട് തുടക്കം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് അടിച്ചെടുത്തിട്ടുണ്ട് ഇന്ത‍്യ.
ക‍്യാപ്റ്റൻ തിലക് വർമയും ഋതുരാജ് ഗെയ്ക്‌വാദുമാണ് ക്രീസിൽ. യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര‍്യവംശിയും ഓപ്പണിങ് ബാറ്റർ പ്രിയാംശ് ആര‍്യയും തിളങ്ങിയതിനാലാണ് ഇന്ത‍്യയ്ക്ക് തുടക്കത്തിലെ തന്നെ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്.
11 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവിന് 6 റൺസിന് സെഞ്ചുറി നഷ്ടമായി. 29 പന്തിൽ 10 ബൗണ്ടറിയും 8 സിക്സും അടക്കം 94 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ബാറ്റിങ് പ്രകടനം.
കഴിഞ്ഞ നാലു മത്സരങ്ങളിലും അർധസെഞ്ചുറി നേടാൻ സാധിക്കാതിരുന്ന താരം ഇത്തവണത്തെ ഐപിഎലിൽ കാഴ്ചവച്ചതിന് സമാനമായ പ്രകടനമാണ് ശ്രീലങ്ക എ ടീമിനെതിരേ കാഴ്ചവച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിലെേ വേഗതയേറിയ അർധസെഞ്ചുറിയാണ് വൈഭവിന്‍റെ ബാറ്റിൽ നിന്നും പിറന്നത്. ഒന്നാം വിക്കറ്റിൽ പ്രിയാംശിനൊപ്പം 132 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് താരം കളം വിട്ടത്. ഒമ്പതാം ഓവറിൽ പ്രിയാംശും മടങ്ങിയതോടെ ടീമിന്‍റെ റൺറേറ്റ് അൽപ്പം കുറഞ്ഞു.