വരുൺ ചക്രവർത്തി
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ‍്യ മത്സരത്തിനു പിന്നാലെ ഇന്ത‍്യയ്ക്ക് കനത്ത തിരിച്ചടിയായി മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ പരുക്ക്. ഇതേത്തുടർന്ന് താരത്തിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും.
അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിലേക്ക് പരിഗണിക്കുന്നതിന് മുൻപും താരത്തിന് പരുക്കേറ്റിരുന്നു. അതിനാൽ സിംബാബ്‌വെയ്ക്കെതിരായ പരമ്പര താരത്തിന് നഷ്ടമാകുകയും പകരം രവി ബിഷ്ണോയിയെ ടീമിലെടുക്കുകയുമായിരുന്നു.
വരുണിനു പകരം ക്രുണാൽ പാണ്ഡ‍്യ, കുൽദീപ് യാദവ്, രവി ബിഷ്ണോയി എന്നീ താരങ്ങളിലൊരാളെ പരിഗണിച്ചേക്കും. അഫ്ഗാനിസ്ഥാനെതിരേ നടന്ന ആദ‍്യ മത്സരത്തിൽ നാലോവറിൽ നിന്നും 16 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് താരം വീഴ്ത്തിയിരുന്നു.
വരുൺ ചക്രവർത്തിയുടെ പരുക്കിനു പിന്നാലെ ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിന്‍റെ മെഡിക്കൽ ടീമിനെതിരേ ക്രിക്കറ്റ് ആരാധകരും നിരീക്ഷകരും വലിയ ചോദ‍്യങ്ങൾ ഉയർത്തുന്നുണ്ട്.