ടീം വെസ്റ്റ് ഇൻഡീസ്
ഓക്ക്‌ലൻഡ്: ന‍്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ‍്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു ജയം. 7 റൺസിനാണ് വെസ്റ്റ് ഇൻഡീസ് ന‍്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 6 വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത 20 ഓവറിൽ ഉയർത്തിയ 165 റൺസ് വിജയലക്ഷ‍്യം ന‍്യൂസിലൻഡിന് മറികടക്കാനായില്ല.
വെസ്റ്റ് ഇൻഡീസിനു വേണ്ടി ജെയ്ഡൻ സീൽസ്, റോസ്റ്റൺ ചേസ് എന്നിവർ മൂന്നും മാത‍്യു ഫോർഡെ, റൊമാരിയോ ഷെപ്പേർഡ്, അക്കീൽ ഹൊസൈൻ എന്നിർ ഓരോ വിക്കറ്റും വീഴ്ത്തി. 28 പന്തിൽ 8 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പടെ 55 റൺസ് നേടിയ ക‍്യാപ്റ്റൻ മിച്ചൽ സാന്‍റ്നറിനു മാത്രമാണ് ന‍്യൂസിലൻഡ് നിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. സാന്‍റ്നറിനു പുറമെ ടിം റോബിൻസണും (27), രച്ചിൻ രവീന്ദ്രയും (21) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും വിജയലക്ഷ‍്യത്തിലെത്താൻ ഇവരുടെ പ്രകടനങ്ങൾ സഹായിച്ചില്ല.
അർധസെഞ്ചുറി നേടിയ ഷായ് ഹോപ്പ്
നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത വിൻഡീസ് ക‍്യാപ്റ്റൻ ഷായ് ഹോപ്പിന്‍റെ അർധസെഞ്ചുറിയുടെയും റൊവ്മാൻ പവൽ (33), റോസ്റ്റൺ ചേസ് (28) എന്നിവരുടെ പ്രകടന മികവിലുമാണ് 164 റൺസ് അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.
ടീം സ്കോർ 43 റൺസ് ചേർക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. ബ്രാണ്ടൻ കിങ് (3), ആലിക് അത്തനാസ് (16), അക്കീം അഗസ്റ്റെ (2) എന്നിവരാണ് പുറത്തായത്. തുടർന്ന് നാലാം വിക്കറ്റിൽ ഷായ് ഹോപ്പും റോസ്റ്റൺ ചേസും കൂട്ടിച്ചേർത്ത 50 റൺസ് കൂട്ടുകെട്ടാണ് റൺനില ഉയർത്തിയത്. പിന്നീട് 53 റൺസിൽ നിൽക്കെ ഷായ് ഹോപ്പിനെ നഷ്ടമായെങ്കിലും റൊവ്മാൻ പവലിനൊപ്പം ചേർന്ന് റോസ്റ്റൺ ചേസ് ടീം സ്കോർ ഉയർത്തി. റോസ്റ്റൺ ചേസും റൊവ്മാൻ പവലും പുറത്തായെങ്കിലും ടീമിന് 164 റൺസ് നേടാനായി.