അഭിഷേക് ശർമയും ഇഷാൻ കിഷനും.
File photo
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ICC) പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് അഭിമാന നേട്ടം. ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ടീമംഗമായ അഭിഷേക് ശർമയെ മറികടന്ന് ഇഷാൻ കിഷൻ ലോക ഒന്നാം നമ്പർ താരമായി. ഏകദേശം ഒരു വർഷത്തോളമായി പട്ടികയിൽ ഒന്നാമനായിരുന്നു അഭിഷേക്. വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ പുരുഷ താരം കൂടിയാണ് ഇഷാൻ.
ഈ വർഷം നടന്ന ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനമാണ് ഇഷാന് തുണയായത്. ടൂർണമെന്‍റിൽ 200-ന് അടുത്ത് സ്‌ട്രൈക്ക് റേറ്റിൽ 317 റൺസാണ് താരം അടിച്ചുകൂട്ടിയത്. പാക്കിസ്ഥാനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനം ഉൾപ്പെടെ ഇഷാന്‍റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങിലേക്കാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. ഏഴ് റേറ്റിങ് പോയിന്‍റിന്‍റെ വ്യത്യാസമാണ് ഇപ്പോൾ അഭിഷേകുമായുള്ളത്.
ടെസ്റ്റ് ക്രിക്കറ്റിലും വലിയ മാറ്റങ്ങളാണ് റാങ്കിങ്ങിൽ ഉണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് കരിയറിൽ ആദ്യമായി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ഈ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആറാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ട് താരം ജോ റൂട്ടും ഹാരി ബ്രൂക്കും പിന്നാക്കം പോയി. ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഒറ്റയ്ക്ക് സ്വന്തമാക്കി. നേരത്തെ, ന്യൂസിലൻഡിന്‍റെ മാറ്റ് ഹെൻറിയുമായി ഒന്നാം റാങ്ക് പങ്കുവയ്ക്കുകയായിരുന്നു ബുംറ.
ന്യൂസിലൻഡ്-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് ശേഷം രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ഡെവോൺ കോൺവേ തുടങ്ങിയ കിവീസ് താരങ്ങൾ ബാറ്റിങ് റാങ്കിങ്ങിൽ വലിയ കുതിച്ചുചാട്ടം നടത്തി. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് തന്‍റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുമ്പോൾ ഓൾറൗണ്ടർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
വെസ്റ്റ് ഇൻഡീസിന്‍റെ പേസ് ബൗളർമാരായ ഷമർ ജോസഫ്, കെമാർ റോച്ച് എന്നിവർ മികച്ച പ്രകടനത്തിലൂടെ ബൗളിംഗ് റാങ്കിങ്ങിൽ മുന്നേറ്റം നടത്തി. അയർലൻഡിനെതിരായ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെ ടി20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തുമെത്തി.