Symbolic image of letters being thrown into recycle bin 
Tech

കത്തുകൾ പണ്ടേ കളഞ്ഞുപോയി, ഇനി ജിമെയിലും...?

ഗൂഗിളിന്‍റെ ശുചീകരണ യജ്ഞം, ഉപയോഗത്തിലില്ലാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ പോകുന്നു...

ഒരിക്കലും കൈമാറില്ലെന്ന ഉറപ്പോടെ എഴുതിവച്ചതാണെങ്കിലും, ചിതലെടുത്തു പോയൊരു പ്രേമലേഖനം എന്നുമൊരു നേർത്ത നൊമ്പരമായെന്നിരിക്കും. കത്തെഴുത്തിന്‍റെ കാലം കഴിയുകയും, മെസഞ്ചറുകളുടെ യുഗം തുടങ്ങുകയും ചെയ്യുന്നതു വരെയുള്ള ചെറിയ ഇടവേളയിൽ മെയിലുകളായിരുന്നു കാൽപ്പനികതയുടെ പതാകവാഹകർ.

അവയിലും ഉറഞ്ഞുകൂടിക്കിടക്കുന്നുണ്ടാവും ഒരുപാട് ഡിജിറ്റൽ നെടുവീർപ്പുകൾ. ഇടയ്ക്കെപ്പോഴെങ്കിലും ആ പഴയ ഫോൾഡർ തുറന്നു വയ്ക്കുമ്പോൾ ഭൂതകാലത്തിലേക്കു കൊണ്ടുപോകുന്ന ടൈം മെഷീനായി മാറുന്ന കുറച്ച് കുറിപ്പുകൾ, വന്നതും പോയതും, എഴുതിയിട്ട് അയക്കാതെ വച്ചതും. പിന്നെ ട്രിപ്പ് പോയതിന്‍റെയും ചായ കുടിച്ചതിന്‍റെയും ഐസ് ക്രീം പങ്കുവച്ചതിന്‍റെയും ഒക്കെയായി കുറച്ചധികം ചിത്രങ്ങളും....

''വെയ്റ്റ്... വെയ്റ്റ്... വെയ്റ്റ്... എങ്ങോട്ടാണിത്? കംപ്ലീറ്റ് ക്രിഞ്ചാണല്ലോ...!''

''അല്ല അതുപിന്നെ, ജിമെയിൽ അക്കൗണ്ടൊക്കെ കട്ടാക്കാൻ പോകുന്നൂന്ന് കേട്ടപ്പോ....''

''ഏയ്, കട്ടാക്കാനോ, ആര്?''

''ഗൂഗിൾ തന്നെ, അല്ലാണ്ടാര്!''

''ഹെന്തിന്?''

''ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടൊക്കെ വച്ചോണ്ടിരുന്ന് അവരുടെ സെർവറിൽ സ്ഥലം മെനക്കെടുത്തേണ്ട കാര്യമില്ലല്ലോ.''

''ഓ, അങ്ങനെ... അപ്പോ ഉപയോഗിക്കാത്ത അക്കൗണ്ടിനേ കുഴപ്പമുള്ളൂ.''

''അത്രേയുള്ളൂ. രണ്ടു വർഷം ഉപയോഗിക്കാത്ത അക്കൗണ്ടൊക്കെ കട്ട് ചെയ്യും.''

''എപ്പോ തൊട്ട്?''

''ഡിസംബർ ഒന്നു മുതലാണ് ശുചീകരണ യജ്ഞം, സ്വച്ഛ ഗൂഗിൾ അഭിയാൻ.''

''അക്കൗണ്ട് പോകാതിരിക്കാൻ എന്താ വേണ്ടേ?''

''വല്ലപ്പോഴും മെയിലൊന്ന് തുറന്ന് നോക്കിയാ മാതി, വേണേ പഴയതൊരെണ്ണം എടുത്തു വച്ച് വായിച്ചോ... അതുപോലും വേണമെന്നില്ല, ആ അക്കൗണ്ട് എവിടെയെങ്കിലും ഉപയോഗത്തിൽ ഉണ്ടായിരുന്നാലും മതിയാവും..., ഗൂഗിൾ ഫോട്ടോസ് നോക്കാനോ, യൂട്യൂബ് കാണാനോ, അങ്ങനെ ഏതെങ്കിലും വഴിക്ക് ഉപയോഗത്തിലുണ്ടാവണം, അത്രേയുള്ളൂ....''

''എന്നാ, ശരി. യൂസ് ചെയ്യാത്ത് ലവ് ലെറ്റർ വല്ലതും കിടപ്പുണ്ടോന്ന് കേറി നോക്കട്ടെ, റീസൈക്കിൾ ചെയ്യാലോ...!''

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ