നിയർ എർത്ത് ഒബ്സർവേഷൻ പ്രോഗ്രാമുകളിലൂടെ കണ്ടെത്തിയ ഛിന്ന ഗ്രഹത്തിന്‍റെ പുറകേ വളരെ കഷ്ടപ്പെട്ടാണ് നിരീക്ഷണ വുമായി ഗവേഷകർ പോകാറുള്ളത്. അങ്ങനെ കണ്ടെത്തിയ ഛിന്ന ഗ്രഹം ഒരു മനുഷ്യ നിർമിത ഉപകരണം മാത്രമാണെന്നു മനസിലായാലോ? ആ അമ്പരപ്പിലാണ് ഇപ്പോൾ ഗവേഷകർ.
ദൂരദർശിനികളുടെ സംയോജനത്തിലൂടെയും അത്യാധുനിക ഡേറ്റ വിശകലന രീതികളിലൂടെയുമാണ് ഈ ഛിന്നഗ്രഹങ്ങളെ അവർ ട്രാക്കു ചെയ്തു പോന്നത്. എന്നാൽ ഇത്രയും നാൾ 2018 CN41 എന്ന പേരിട്ട് ജനുവരി 2ന് പ്രഖ്യാപിച്ച ഛിന്നഗ്രഹം യഥാർഥത്തിൽ സ്പെയ്സ് എക്സ് തലവൻ ഇലോൺ മസ്‌ക് വർഷങ്ങൾക്ക് മുൻപ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ടെസ്‌ല റോഡ്‌സ്റ്ററാണ്.
ഫാൽക്കൺ ഹെവി റോക്കറ്റിന്‍റെ ആദ്യ പേലോഡായി 2018ലാണ് ടെസ്‌ല റോഡ്‌സ്റ്ററിനെ ഡ്രൈവർ സീറ്റിൽ “സ്റ്റാർമാൻ” എന്ന് വിളിക്കപ്പെടുന്ന സ്‌പേസ് സ്യൂട്ട് ധരിച്ച മാനെക്വിനുമായി ബഹിരാകാശത്തേക്ക് അയച്ചത്. എന്തായാലും തലയ്ക്കു മുകളിൽ കിടന്നു കറങ്ങുന്നത് കാറാണെന്നു മനസിലായതോടെ ഛിന്നഗ്രഹത്തിന്‍റെ പേരും പിൻവലിച്ചു.
ഏകദേശം 45,000 മൈൽ വേഗത്തിൽ സഞ്ചരിക്കുകയും സൂര്യനെ ചുറ്റി നാലോ അഞ്ചോ യാത്രകളും പൂർത്തിയാക്കിയ കാർ ഒരുപക്ഷേ രൂപമാകെ മാറിയിരിക്കാമത്രെ. വാഹനത്തിന്‍റെ വാറന്‍റിയുടെ പതിനായിരം മടങ്ങ് കവിഞ്ഞല്ലോ എന്നാണ് ഒരു രസികന്‍റെ കമന്‍റ്.
മനുഷ്യനിർമിത വസ്തുക്കളെ ഭൂമിക്കടുത്തുള്ള ഛിന്നഗ്രഹങ്ങളെന്ന് തെറ്റിദ്ധരിക്കുന്നത് ഇതാദ്യമല്ല. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റോസെറ്റ ബഹിരാകാശ പേടകം, നാസയുടെ ലൂസി പ്രോബ് , സംയുക്ത യൂറോപ്യൻ-ജാപ്പനീസ് ദൗത്യം എന്നിവയും ഉൾപ്പെടെ നിരവധി ബഹിരാകാശ പേടകങ്ങളെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി എംപിസി താൽക്കാലികമായി ബഹിരാകാശ പാറകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
ബഹിരാകാശ മാലിന്യങ്ങളെക്കുറിച്ച് വർധിച്ചു വരുന്ന ആശങ്കയാണ് ഇത് സൂചിപ്പിക്കുന്നത്. ബഹിരാകാശ ഏജൻസികളും സ്വകാര്യ കമ്പനികളും ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലെ തങ്ങളുടെ ഉപകരണങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യേണ്ടത് ആവശ്യമാണെങ്കിലും, ടെസ്‌ല റോഡ്‌സ്റ്ററിനെപ്പോലെ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്ന് രക്ഷപ്പെടുന്ന ബഹിരാകാശ പേടകങ്ങൾക്കും അവശിഷ്ടങ്ങളും ട്രാക്ക് ചെയ്യാൻ നിർബന്ധിക്കുന്ന ഒരു നിയമ നിർമാണവും ഇല്ല.