റെയിൽവേ ടിക്കറ്റിങ് സമ്പ്രദായത്തിൽ സമ്പൂർണ പരിഷ്കരണം വരുന്നു.

 

AI Image

Tech

ടിക്കറ്റ് ദുരിതം ഇന പഴങ്കഥ: റെയിൽവേ റിസർവേഷൻ സിസ്റ്റം മാറുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുതിയ സെർവറുകൾ, ‘റെയിൽ വൺ’ സൂപ്പർ ആപ്പ് എന്നിവയിലൂടെ എല്ലാ യാത്രക്കാർക്കും കൺഫേംഡ് ടിക്കറ്റ് ഉറപ്പാക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ പദ്ധതി

VK SANJU

ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ വിപ്ലവകരമായ മാറ്റങ്ങളിലൂടെ വെയ്റ്റിങ് ലിസ്റ്റ് ദുരിതം അവസാനിപ്പിക്കാൻ ശ്രമം. എഐ ഉപയോഗിച്ച് ടിക്കറ്റ് കൺഫർമേഷൻ സാധ്യത സാധ്യത കൃത്യമായി പ്രവചിക്കാനും, കൺഫേം ആകാത്തവർക്ക് ഓട്ടോമാറ്റിക്കായി മറ്റൊരു ട്രെയിനിൽ സീറ്റ് അനുവദിക്കാനും, തിരക്ക് കൂടുമ്പോൾ ക്ലോൺ ട്രെയിനുകൾ ഓടിക്കാനും പുതിയ സംവിധാനം സഹായിക്കും.

ട്രെയിൻ യാത്ര പ്ലാൻ ചെയ്യുന്ന ഏതൊരു ഇന്ത്യക്കാരന്‍റെയും ഏറ്റവും വലിയ തലവേദന എന്താണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ - 'ടിക്കറ്റ് കൺഫേം ആകുമോ ഇല്ലയോ' എന്ന ആശങ്ക. ആഴ്ചകൾക്കു മുൻപ് ബുക്ക് ചെയ്താൽ പോലും വെയ്റ്റിങ് ലിസ്റ്റിൽ കിടക്കുന്ന ടിക്കറ്റുകൾ യാത്ര പുറപ്പെടുന്നതിനു മുൻപുള്ള അവസാന നിമിഷം വരെ യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടാറുണ്ട്.

എന്നാൽ, ഈ ദുരിതം അവസാനിപ്പിക്കാൻ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) പൂർണമായി ആധുനികീകരിക്കാനും, 100 ശതമാനം യാത്രക്കാർക്കും ടിക്കറ്റ് ഉറപ്പാക്കാനുമുള്ള വൻ പദ്ധതികളാണ് റെയിൽവേ തയാറാക്കുന്നത്.

ഇന്ത്യൻ റെയിൽവേ കൊണ്ടുവരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നും അത് സാധാരണക്കാരായ യാത്രക്കാരെ എങ്ങനെ സഹായിക്കുമെന്നും മനസിലാക്കാം.

ടിക്കറ്റ് കൺഫേം ആകുമോ എന്ന് എഐ പറയും

പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ആകർഷണം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ എഐ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്. മുൻകാലങ്ങളിലെ കോടിക്കണക്കിന് യാത്രക്കാരുടെ വിവരങ്ങളും ട്രെയിൻ ബുക്കിങ് ട്രെൻഡുകളും വിശകലനം ചെയ്യാൻ ശേഷിയുള്ള എഐ മൊഡ്യൂളുകൾ റെയിൽവേ ഇതിനകം പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്.

നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്ന സമയത്ത് വെയ്റ്റിങ് ലിസ്റ്റ് ആണെങ്കിൽ പോലും, ആ ടിക്കറ്റ് കൺഫേം ആകാൻ എത്ര ശതമാനം സാധ്യതയുണ്ടെന്ന് ഈ എഐ സംവിധാനം കൃത്യമായി പ്രവചിക്കും. ഇത് യാത്രക്കാർക്ക് അവസാന നിമിഷത്തെ ആശങ്ക ഒഴിവാക്കി ബദൽ മാർഗങ്ങൾ തെരഞ്ഞെടുക്കാൻ സഹായകമാകും.

കൺഫേം ആയില്ലെങ്കിൽ വേറെ ട്രെയിനിൽ സീറ്റ്

നിലവിൽ റെയിൽവേയ്ക്കുള്ള 'വികൽപ്പ്' പദ്ധതി കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കാൻ പുതിയ സിസ്റ്റത്തിലൂടെ സാധിക്കും. നിങ്ങൾ ബുക്ക് ചെയ്ത ട്രെയിനിൽ ടിക്കറ്റ് കൺഫേം ആയില്ലെങ്കിൽ, അതേ റൂട്ടിൽ പോകുന്ന മറ്റ് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകൾ സിസ്റ്റം സ്വയം കണ്ടെത്തുകയും യാത്രക്കാരന് ആ സീറ്റുകൾ ലഭ്യമാക്കുകയും ചെയ്യും.

പുതിയ സമ്പ്രദായം നിലവിൽ വരുന്നതോടെ ഈ പ്രക്രിയ പൂർണമായും ഓട്ടോമാറ്റിക് ആകും. അധിക ചാർജ് ഒന്നുമില്ലാതെ തന്നെ മറ്റൊരു ട്രെയിനിൽ കൺഫേംഡ് സീറ്റിലിരുന്ന് യാത്ര ചെയ്യാൻ ഇതു സഹായിക്കും.

വെയ്റ്റിങ് ലിസ്റ്റ് നീണ്ടാൽ പ്രത്യേക ട്രെയിൻ

ഒരു പ്രത്യേക റൂട്ടിൽ വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണെങ്കിൽ, എഐ നിർദേശപ്രകാരം അതേ റൂട്ടിൽ തൊട്ടുപിന്നാലെ മറ്റൊരു 'ക്ലോൺ ട്രെയിൻ' (Clone Train) കൂടി ഓടിക്കാൻ റെയിൽവേ തയാറെടുക്കുന്നുണ്ട്. പ്രധാന ട്രെയിൻ പുറപ്പെട്ട് മിനിറ്റുകൾക്കകം തന്നെ ഈ ക്ലോൺ ട്രെയിനും യാത്ര തിരിക്കും. ഇതിലൂടെ വെയ്റ്റിങ് ലിസ്റ്റിലുള്ള ഭൂരിഭാഗം പേർക്കും അതേ ദിവസം തന്നെ യാത്ര ചെയ്യാൻ സാധിക്കും.

സെക്കൻഡുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ടിക്കറ്റുകൾ

പെരുന്നാൾ, ഓണം, ക്രിസ്മസ് തുടങ്ങിയ ഉത്സവ കാലങ്ങളിലും അവധിക്കാലങ്ങളിലും ഐആർസിടിസി (IRCTC) വെബ്സൈറ്റും ആപ്പും തിരക്ക് കാരണം ഹാങ് ആകുന്നത് പതിവാണ്. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് ഇതിന്‍റെ ബുദ്ധിമുട്ട് നന്നായി അറിയാം. ഈ പ്രശ്നം പരിഹരിക്കാൻ, നിലവിലുള്ള പാസഞ്ചർ റിസർവേഷൻ സെർവറുകൾ പൂർണമായി മാറ്റി സ്ഥാപിക്കുകയാണ്.

ഒരു മിനിറ്റിൽ നിലവിൽ ബുക്ക് ചെയ്യാൻ സാധിക്കുന്ന ടിക്കറ്റുകളുടെ എണ്ണം അഞ്ചിരട്ടിയായി വർധിപ്പിക്കാൻ ശേഷിയുള്ള അത്യാധുനിക സെർവറുകളാണ് റെയിൽവേ സജ്ജമാക്കുന്നത്. ഇതോടെ വെബ്സൈറ്റ് സ്ലോ ആകുന്നതും ഹാങ് ആവുന്നതും ഒഴിവാക്കാനാകും.

റെയിൽ വൺ സൂപ്പർ ആപ്പ്

ഇന്ത്യൻ റെയിൽവേയുടെ ഈ ഡിജിറ്റൽ വിപ്ലവത്തിന്‍റെ നിയന്ത്രണകേന്ദ്രം ഭാവിയിൽ 'റെയിൽ വൺ' (RailOne) എന്ന ഒരൊറ്റ സൂപ്പർ ആപ്പിലേക്ക് ചുരുങ്ങും. റെയിൽവേയുടെ സാങ്കേതിക വിഭാഗമായ ക്രിസ് (CRIS) വികസിപ്പിച്ച ഈ ആപ്പ് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയതാണ്.

നിലവിൽ റിസർവ്ഡ് ടിക്കറ്റുകൾക്ക് ഐആർസിടിസി ആപ്പ്, അൺറിസർവ്ഡ് ടിക്കറ്റുകൾക്ക് യുടിഎസ് (UTS) ആപ്പ്, പരാതികൾക്ക് റെയിൽ മദദ് (Rail Madad), ഭക്ഷണത്തിന് ഇ-കാറ്ററിങ് ആപ്പ് എന്നിങ്ങനെ യാത്രക്കാർ പല ആപ്പുകൾ മാറിമാറി ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഭാവിയിൽ ഇവയെല്ലാം 'റെയിൽ വൺ' എന്ന ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. സിംഗിൾ സൈൻ-ഓൺ (SSO) സംവിധാനമുള്ള ഈ ആപ്പിൽ ഒരൊറ്റ തവണ ലോഗിൻ ചെയ്താൽ റിസർവ്ഡ്, അൺറിസർവ്ഡ്, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, ലൈവ് ട്രെയിൻ ട്രാക്കിങ് നടത്താനും, സീറ്റിലേക്ക് ഭക്ഷണം ഓർഡർ ചെയ്യാനും സാധിക്കും. ഐആർസിടിസി ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് തന്നെ ഇതിൽ ലോഗിൻ ചെയ്യാം.

എട്ട് മണിക്കൂർ മുൻപേ ചാർട്ട് റെഡി

റെയിൽ വൺ ആപ്പിലൂടെ ലഭ്യമാകുന്ന മറ്റൊരു പ്രധാന സൗകര്യം അതിന്‍റെ അഡ്വാൻസ്ഡ് ചാർട്ട് പ്രിപ്പറേഷൻ ടൈമിങ് ആണ്. സാധാരണയായി ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപാണ് ആദ്യ റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. എന്നാൽ, പുതിയ സംവിധാനത്തിലൂടെ ട്രെയിൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുൻപ് തന്നെ അപ്ഡേറ്റ് ചെയ്ത റിസർവേഷൻ ചാർട്ട് യാത്രക്കാർക്ക് കാണാൻ സാധിക്കും. ഇതുവഴി വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് സീറ്റ് കൺഫേം ആയോ ഇല്ലയോ എന്ന് വളരെ നേരത്തെ അറിയാനും യാത്രകൾ അതനുസരിച്ച് ക്രമീകരിക്കാനും സാധിക്കും.

റീഫണ്ട് തുക മിനിറ്റുകൾക്കകം

ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ റീഫണ്ട് തുക ബാങ്ക് അക്കൗണ്ടിലെത്താൻ ദിവസങ്ങളെടുക്കുന്ന രീതിയും മാറും. ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതോടെ, ടിക്കറ്റ് ക്യാൻസൽ ചെയ്ത് മിനിറ്റുകൾക്കകം തന്നെ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ എത്തുന്ന രീതിയിലാണ് പുതിയ പാസഞ്ചർ റിസർവേഷൻ സിസ്റ്റം രൂപകൽപ്പന ചെയ്യുന്നത്.

റെയിൽ വൺ ആപ്പിൽ വരുന്ന ഇന്‍റഗ്രേറ്റഡ് ആർ-വാലറ്റ് (R-Wallet) ഉപയോഗിക്കുന്നതിലൂടെ ഇത് കൂടുതൽ എളുപ്പമാകും. ഈ വാലറ്റ് വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ എടുക്കുമ്പോൾ പ്രത്യേക ഡിസ്കൗണ്ടുകളും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്.

മാറ്റങ്ങൾ എന്നു മുതൽ

ഇന്ത്യൻ റെയിൽവേയുടെ സാങ്കേതിക വിഭാഗമായ ക്രിസ് (CRIS - Centre for Railway Information Systems) പുതിയ പരിഷ്കാരങ്ങൾക്കായുള്ള സോഫ്റ്റ്‌വെയർ നവീകരണം വേഗത്തിൽ പൂർത്തിയാക്കി വരുകയാണ്. ഓഗസ്റ്റ് മുതൽ ഘട്ടം ഘട്ടമായി ഈ മാറ്റങ്ങൾ ഐആർസിടിസി പോർട്ടലിൽ ദൃശ്യമാകും. വരും വർഷങ്ങളിൽ ഇന്ത്യൻ റെയിൽവേ പൂർണമായും വെയ്റ്റിങ് ലിസ്റ്റ് രഹിതമായി മാറുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

ബംഗാളിൽ ക്ഷേത്രത്തിൽ മീൻ കഴിച്ച് ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

അധ്യാപകൻ മോശമായി സ്പർശിച്ചെന്ന് പരാതി, പിന്നാലെ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

ഡ്രസിങ് റൂം വിവരങ്ങൾ ചോർന്നു? പാക്കിസ്ഥാൻ താരങ്ങളെ ചോദ്യം ചെയ്ത് സൈബർ ക്രൈം ഏജൻസി