അൽമസാർ എജ്യുക്കേഷൻ ഐപിഒയ്ക്ക് സൗദിയിൽ മികച്ച പ്രതികരണം: അന്തിമ ഓഹരി വില 19.50 സൗദി റിയാൽ
റിയാദ്: മലയാളി ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്‍റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ രംഗത്തെ ഐപിഒയ്ക്ക് സൗദി അറേബ്യയിലെ നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം. ഡോ. ഷംഷീർ ചെയർമാനായ അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ ഐപിഒ സൗദി എക്സ്ചേഞ്ചിന്‍റെ പ്രധാന വിപണിയിലെ ലിസ്റ്റിങ്ങിന് മുന്നോടിയായാണ് വൻ നേട്ടമുണ്ടാക്കുന്നത്. ജിസിസിയിലെ സ്പെഷ്യലൈസ്ഡ് എജ്യുക്കേഷൻ മുൻനിര ദാതാവായ ഗ്രൂപ്പിന്‍റെ ബുക്ക് ബിൽഡിംഗ് പ്രക്രിയ ഏകദേശം 61.6 ബില്യൺ സൗദി റിയാൽ (1.456 ട്രില്യൺ രൂപ) മൂല്യം സ്വന്തമാക്കി 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷനോടെ വിജയകരമായി പൂർത്തിയായി. അന്തിമ ഓഹരി വില 19.50 സൗദി റിയാലായി (460.53 രൂപ) ക്രമീകരിച്ചു.
ഏകദേശം 599 മില്യൺ സൗദി റിയാൽ (14.14 ബില്യൺ രൂപ) മൂല്യമുള്ള ഓഹരികളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലിസ്റ്റിംഗ് സമയത്തെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 1,997 മില്യൺ സൗദി റിയാലായിരിക്കും (47.17 ബില്യൺ രൂപ).
മൂന്ന് ദിവസത്തേക്കാണ് വ്യക്തിഗത സബ്സ്ക്രൈബർമാർക്ക് ഐപിഒയിൽ പങ്കെടുക്കാനുള്ള അവസരം. നവംബർ 18 ന് ആരംഭിക്കുന്ന ഓഫറിംഗ് നവംബർ 20 ന് സൗദി സമയം രണ്ട് മണിക്ക് അവസാനിക്കും. അന്തിമ ഓഹരി വിലയിലായിരിക്കും ഓഹരികൾ വാങ്ങേണ്ടത്.
"അൽഷാമിൽ എജ്യുക്കേഷന്‍റെ വളർച്ചയിലും വിദ്യാഭ്യാസ രംഗത്ത് ഞങ്ങൾ പുലർത്തുന്ന വ്യത്യസ്തതയിലും നിക്ഷേപകർക്കുള്ള വിശ്വാസമാണ് മികച്ച പ്രതികരണത്തിലൂടെ പ്രകടമാകുന്നത്.' അൽമസാർ അൽഷാമിൽ ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
അന്തിമ വിഹിതം സംബന്ധിച്ച പ്രഖ്യാപനം 2025 നവംബർ 26 -നകം നടത്തും. അധിക സബ്‌സ്‌ക്രിപ്ഷൻ തുക ഉണ്ടെങ്കിൽ അവ 2025 ഡിസംബർ 2 - നകം തിരികെ നൽകും. ഓഫറിംഗ് പൂർത്തിയാക്കിയതിനു ശേഷം കമ്പനിയുടെ ഓഹരികൾ സൗദി എക്സ്ചേഞ്ചിന്‍റെ പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യും.