ബിസിനസ് ലേഖകൻ
കൊച്ചി: തകര്‍ച്ചയുടെ പടിവാതിലിലായിരുന്ന സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂസെയെ ഏറ്റെടുക്കാന്‍ ബാങ്കിങ് ഭീമനായ യുബിഎസ് ഗ്രൂപ്പ് തയാറായെങ്കിലും ആഗോള ധനവിപണിയിലെ പ്രതിസന്ധി ഒഴിയുന്നില്ല. വീണ്ടുമൊരു ബാങ്ക് തകര്‍ച്ച ഒഴിവാക്കാനായി കേന്ദ്ര ബാങ്ക് ഇടപെട്ട് നടത്തിയ ഏറ്റെടുക്കല്‍ പ്രഖ്യാപനത്തിനു ശേഷവും ഏഷ്യയിലെയും യൂറോപ്പിലെയും ഓഹരി, നാണ്യ, കടപ്പത്ര വിപണികളില്‍ നിക്ഷേപകരും വന്‍കിട ഫണ്ടുകളും കനത്ത വില്‍പ്പന സമ്മർദം തുടര്‍ന്നു.
അമെരിക്കയിലെയും യൂറോപ്പിലെയും കൂടുതല്‍ ബാങ്കുകളും ധനസ്ഥാപനങ്ങളും അതിരൂക്ഷമായ നിലനില്‍പ്പ് പ്രതിസന്ധി നേരിടുകയാണെന്ന ആശങ്കകളാണ് നിക്ഷേപകരെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. കഴിഞ്ഞയാഴ്ച അമെരിക്കയിലെ പ്രമുഖ ബാങ്കുകളായ സിലിക്കണ്‍ വാലി ബാങ്കും സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്നിരുന്നു. ഇതിനു പിന്നാലെ നാല് പ്രമുഖ ബാങ്കുകളുടെ പ്രവര്‍ത്തനം നിർത്താനിടയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഫെഡറല്‍ റിസര്‍വും അമെരിക്കന്‍ സര്‍ക്കാരും പ്രതിസന്ധി ഒഴിവാക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ആരായുന്നുണ്ടെങ്കിലും കാര്യമായ ഗുണം ചെയ്തിട്ടില്ല. ക്രെഡിറ്റ് സ്യൂസിനെ യുബിഎസ് ഏറ്റെടുത്തെങ്കിലും അവരുടെ കടപ്പത്രങ്ങളില്‍ നിക്ഷേപിച്ചവര്‍ക്ക് പൂര്‍ണ നഷ്ടമാണുണ്ടാകുക. അതിനാല്‍ ബാങ്കിങ് കമ്പനികളില്‍ നിക്ഷേപിക്കാന്‍ വന്‍കിട ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും മടിക്കുകയാണ്.
ക്രെഡിറ്റ് സ്യൂസിന്റെ നിര്‍ബന്ധിത ഏറ്റെടുക്കല്‍ കാരണം ആഗോള ധനകാര്യ ഭീമനായ എച്ച്എസ്ബിസി ഉള്‍പ്പെടെ നിരവധി ബാങ്കുകളുടെ കടപ്പത്ര വിപണിയിലെ നിക്ഷേപത്തില്‍ വന്‍ നഷ്ടം നേരിടുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയിലെ പല പ്രമുഖ ബാങ്കുകള്‍ക്കും ക്രെഡിറ്റ് സ്യൂസില്‍ നിക്ഷേപമുണ്ട്. ക്രെഡിറ്റ് സ്യൂസിന്റെ മൊത്തം മൂല്യത്തില്‍ 60 ശതമാനം ഇളവ് വരുത്തിയാണ് യുബിഎസ് ഏറ്റെടുക്കലിന് തയാറായത്. ബോണ്ട് നിക്ഷേപകര്‍ക്ക് യാതൊരു പണവും തിരിച്ചുനല്‍കേണ്ടെന്നും ഇടപാടില്‍ പറയുന്നു.
ഇപ്പോഴത്തെ ധനപ്രതിസന്ധി അമെരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ സാമ്പത്തിക മാന്ദ്യം അതിരൂക്ഷമാക്കുമെന്ന് ദുബായിലെ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ സാറ്റിന്റെ മുഖ്യ പാർട്ണര്‍ ടോണി ചാതേലില് പറയുന്നു. അതിനാല്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മുഖ്യ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള വിപണികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്.
നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി വിവിധ കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി പലിശ നിരക്ക് വർധിപ്പിച്ചതാണ് ആഗോള മേഖലയില്‍ ബാങ്കുകളെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. ഇതോടെ നിക്ഷേപങ്ങള്‍ കുന്നുകൂടുകയും വായ്പാ വിതരണത്തില്‍ കുറവുമുണ്ടായി. പല ബാങ്കിങ് സ്ഥാപനങ്ങളും ബാലന്‍സ് ഷീറ്റുകളില്‍ മിനുക്കു പണികള്‍ നടത്തിയാണ് നിലനില്‍ക്കുന്നതെന്നും വലിയ പ്രതിസന്ധിയുണ്ടായാല്‍ ഇവര്‍ക്ക് നേരിടാന്‍ കഴിയില്ലെന്നും ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.