കാഷ് ഓൺ ഡെലിവറിക്ക് അധിക ചാർജ്; കർശന നടപടിയെന്ന് കേന്ദ്ര മന്ത്രി, അന്വേഷണത്തിന് ഉത്തരവ്
ന്യൂഡൽഹി: ഓൺലൈനിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർ കാഷ് ഓൺ ഡെലിവറി തെരഞ്ഞെടുത്താൽ അധിക ചാർജ് ഈടാക്കുന്നതിനെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. പണം നൽകി ഉത്പന്നം ഓർഡർ ചെയ്യുന്നതിന് പകരം ഡെലിവറി ചെയ്യുമ്പോൾ പണം നൽകാമെന്ന ഓപ്ഷൻ തെരഞ്ഞെടുക്കുന്നവരിൽ നിന്നാണ് പല കമ്പനികളും അധികചാർജ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി എക്സിൽ പങ്കുവച്ച അനുഭവം വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വിഷയത്തൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും ഇത്തരം പ്ലാറ്റ്ഫോമുകളെ കണ്ടെത്തി കർശനമായനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ ഇ- കൊമേഴ്സ് മേഖല വളരുന്ന സാഹചര്യത്തിൽ ഉപയോക്താവിന്‍റെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉപയോക്താവ് അറിയാതെ തന്നെ പല തരത്തിൽ പണം വാങ്ങിയെടുക്കുന്ന ഇരുണ്ട രീതികളാണ് പല കമ്പനികളും പിന്തുടർന്നു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്പന്നങ്ങളുടെ എണ്ണം കുറച്ചു കാണിച്ച് എത്രയും പെട്ടെന്ന് വാങ്ങാൻ പ്രേരിപ്പിക്കുന്നതും ഇത്തരം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
ഉത്പന്നത്തിന്‍റെ വിലയെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കും വിധം സംസാരിക്കുന്നതും ശരിയായ രീതിയല്ല. എത്രയും പെട്ടെന്ന ഇ- കൊമേഴ്സ് കമ്പനികളുടെ യോഗം വിളിച്ച് ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർദേശിച്ചിരുന്നു. ജാഗൃതി ആപ്പ് വഴി ഉപഭോക്താക്കൾക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്.