ലിച്ചിക്ക് മധുരമേറുന്നു; 1.5 ടൺ കയറ്റി അയച്ച് ഇന്ത്യ
ന്യൂഡൽഹി: പഞ്ചാബിൽ നിന്ന് മാത്രം 1.5 ടൺ ലിച്ചി കയറ്റി അയച്ച് റെക്കോഡിട്ട് ഇന്ത്യ. ഇതാദ്യമായാണ് ഇത്രയധികം ലിച്ചി പഞ്ചാബിൽ നിന്ന് കയറ്റി അയക്കുന്നത്. പഞ്ചാബിൽ നിന്ന് ദോഹ, ദുബായ് എന്നിവിടങ്ങളിലേക്ക് ജൂൺ മാസത്തിലാണ് ടൺ കണക്കിന് ലിച്ചി കയറ്റി അയച്ചത്. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫൂഡ് പ്രോഡക്റ്റ്സ് എക്സ്പോർട്ട് ഡെവലപ്മെന്‍റ് അഥോറിറ്റിയാണ് (എപിഇഡിഎ) ഇക്കാര്യം പുറത്തു വിട്ടത്.
2023 -2004 വർഷത്തിൽ പഞ്ചാബിലെ ലിച്ചിയുടെ ഉത്പാദനത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ആകെ ലിച്ചി ഉത്പാദനത്തിൽ 12.39 ശതമാനവും പഞ്ചാബിൽ നിന്നുള്ളതാണ്. 71,490 ടൺ ലിച്ചിയാണ് പഞ്ചാബ് 2023-24 വർഷത്തിൽ ഉത്പാദിപ്പിച്ചത്. അതേ കാലയളവിൽ ഇന്ത്യയിൽ നിന്ന് ആകെ 639.53 ടൺ ലിച്ചിയാണ് കയറ്റി അയച്ചത്. 2025ൽ കയറ്റുമതിയിൽ 5.67 ശതമാനം വർധനവുണ്ടായി.
ഇന്ത്യ കയറ്റി അയക്കുന്ന പഴങ്ങളിൽ മുന്നിൽ നിൽക്കുന്നത് മാമ്പഴം, വാഴപ്പഴം, മുന്തിരി, ഓറഞ്ച് എന്നിവയാണ്. ചെറി, ഞാവൽ, ലിച്ചി എന്നിവയും വൈകാതെ ഈ പട്ടികയിൽ ഇടം പിടിച്ചേക്കും.