Stock Market: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം: കൂപ്പുകുത്തി ഓഹരി വിപണി; രൂപയുടെ മൂല്യം ഇടിഞ്ഞു
മുംബൈ: ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ 56 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. നിലവിൽ ഒരു ഡോളറിന് 86.08 രൂപയാണ് മൂല്യം.
എണ്ണവില
സംഘര്‍ഷ സാഹചര്യത്തിൽ എണ്ണവില ഉയര്‍ന്നതും ഓഹരി വിപണി ദുര്‍ബലമായതും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപ ഒഴുക്ക് തുടരുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ പ്രധാന കാരണങ്ങൾ. 86.25 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് 86.08 എന്ന നിലയിലേക്ക് മെച്ചപ്പെടുത്തുകയായിരുന്നു.
എണ്ണ, വാതക മേഖലയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. എണ്ണവില 9–11% ആണ് കുതിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 6 ഡോളർ ഉയർന്ന് 75–77 ഡോളറിലെത്തി. ഇതോടെ എണ്ണ വിപണന കമ്പനികളുടെ ഓഹരികൾ 6% വരെ ഇടിഞ്ഞു. മാസങ്ങളായുള്ളതിൽ ഏറ്റവും ഉയർന്ന വിലയാണിപ്പോൾ ക്രൂഡ് ഓയിലിന്.
ഓഹരി വിപണി
അതേസമയം, ഓഹരി വിപണിയും കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സ് 1300ലധികം പോയിന്‍റാണ് താഴ്ന്നത്. നിലവില്‍ (12.30pm) 81,110 പോയിന്‍റിലും താഴെയാണ് സെന്‍സെക്സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായി 185.75 പോയിന്‍റ ഇടിവ് നേരിട്ടു. കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ ഗ്രിഡ്, അദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ്, അള്‍ട്രാടെക് സിമന്‍റ്, ഏഷ്യന്‍ പെയിന്‍റ്സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഐഡിയഫോർജ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഉൾപ്പെടെയുള്ള പ്രതിരോധ കമ്പനികളുടെ ഓഹരികൾ 7-8% വരെ ഉയർന്നിട്ടുമുണ്ട്.