തിരുവനന്തപുരം: സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എൻ. വാസവന്‍റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണയം സംബന്ധിച്ച ഉന്നതതല യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
ദേശസാൽകൃത ബാങ്കുകളും ഇതര ബാങ്കുകളും നൽകുന്നതിനെക്കാൾ കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർധന വരുത്തിയിരിക്കുന്നത്.
ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനവും, ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.75 ശതമാനവുമാണ് വർധന. വർധന ഈ മാസം മുതൽ നിലവിൽ വരും.