ക്രൂഡ് ഓയിൽ വില കുതിക്കുന്നു, ഇന്ധന വില കൂട്ടാൻ സമ്മർദം
freepik
ബിസിനസ് ലേഖകൻ
കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ കടുത്ത വെല്ലുവിളി നേരിടുന്നു. ആഭ്യന്തര വില വർധനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് പ്രധാന വെല്ലുവിളി.
സിമന്‍റ്, പെയിന്‍റ്, വാഹന നിർമാതക്കളെയും എണ്ണ വില വർധന പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തുന്നു. ഇറാനും ഇസ്രയേലുമായുള്ള സംഘര്‍ഷം പുതിയ തലങ്ങളിലേക്ക് നീങ്ങിയതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 75 ഡോളറിനടുത്താണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ ക്രൂഡ് വില കുറഞ്ഞ നിലയിൽ തുടര്‍ന്നതിനാല്‍ എണ്ണക്കമ്പനികള്‍ മികച്ച ലാഭമാണു നേടിയത്. എന്നാല്‍, പൊടുന്നനെ എണ്ണ വില കുതിച്ചുയര്‍ന്നതോടെ കമ്പനികളുടെ ലാഭക്ഷമത ഇടിയുകയാണ്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകം എന്നിവയുടെ വില ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് കമ്പനികള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത്. ഇപ്പോഴത്തെ വിലയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്‍പ്പനയില്‍ ലിറ്ററിന് അഞ്ച് രൂപയ്ക്കടുത്ത് നഷ്ടമാണ് പൊതുമേഖലാ കമ്പനികള്‍ നേരിടുന്നത്.
നടപ്പുവര്‍ഷത്തെ ആദ്യ മൂന്ന് മാസക്കാലയളവില്‍ ക്രൂഡ് വില താഴ്ന്ന തലത്തിലായിരുന്നതിനാല്‍ കമ്പനികളുടെ ലാഭ മാര്‍ജിന്‍ രണ്ട് ഡോളറില്‍ നിന്ന് ഒന്‍പത് ഡോളറായി ഉയര്‍ന്നിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില്‍പ്പനയിലെ കമ്പനികള്‍ നേരിടുന്ന വില്‍പ്പന നഷ്ടം സിലിണ്ടറിന് 180 രൂപയാണ്.
ഇസ്രയേലും ഇറാനുമായുള്ള യുദ്ധം ഇന്ത്യയുടെ ക്രൂഡ് ഓയിൽ വാങ്ങലിനെ ബാധിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നില്ല.
ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ സിംഹഭാഗവും കടന്നുപോരുന്ന ഹോർമുസ് കടലിടുക്ക്
മധ്യ പൂര്‍വദേശത്തെ ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം അടയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കും. എന്നാല്‍, ഇതിന് സാധ്യത വളരെ കുറവാണ്. ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരുന്നതും യൂറോപ്പിലേക്ക് സംസ്കരിച്ച ഉത്പന്നങ്ങള്‍ അയക്കുന്നതും ഈ പാതയിലൂടെയാണ്.
യുദ്ധം നീണ്ടാല്‍ ക്രൂഡ് ഓയിലിനൊപ്പം സിഎന്‍ജി, എല്‍എന്‍ജി എന്നിവയുടെ വില മുകളിലേക്ക് നീങ്ങും. വിമാന ഇന്ധനം, വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില എന്നിവയും അടുത്ത മാസം കൂടിയേക്കും. വ്യോമയാന, പെയിന്‍റ്, സിമന്‍റ് തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ പ്രവര്‍ത്തന ചെലവ് ഉയരാനും ഇടയുണ്ട്.