Business

ബാറ്ററി പുനരുപയോഗം: ലികോയും കരോ സംഭവും തമ്മിൽ ധാരണ

വരും വർഷങ്ങളിൽ കോടിക്കണക്കിന് ഇലക്‌ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ ഇറങ്ങാൻ പോകുന്ന സാഹചര്യത്തിൽ, ലിഥിയം-അയോൺ ബാറ്ററികൾ ഉപയോഗശൂന്യമായിക്കഴിയുമ്പോൾ എന്തു ചെയ്യുമെന്ന ആശങ്കയും വളർന്നു വരുകയാണ്

MV Desk

മുംബൈ: ലിഥിയം-അയോൺ ബാറ്ററി റീസൈക്ലിങ് രംഗത്തെ പ്രമുഖരായ ലികോയും (LICO) ട്രാൻസ്ഫൊർമേറ്റിവ് സർക്കുലർ ആൻഡ് ഇപിആർ സൊല്യൂഷൻസ് രംഗത്തെ മുൻനിരക്കാരായ കരോ സംഭവും ധാരണാപത്രം ഒപ്പുവച്ചു. ഉപയോഗിച്ച ലിഥിയം-അയോൺ ബാറ്ററികൾ ശേഖരിച്ച് പുനരുപയോഗത്തിനു പ്രാപ്തമാക്കി രാജ്യത്തിന്‍റെ ചാക്രിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

വരും വർഷങ്ങളിൽ കോടിക്കണക്കിന് ഇലക്‌ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ ഇറങ്ങാൻ പോകുന്ന സാഹചര്യത്തിൽ, ലിഥിയം-അയോൺ ബാറ്ററികൾ ഉപയോഗശൂന്യമായിക്കഴിയുമ്പോൾ എന്തു ചെയ്യുമെന്ന ആശങ്കയും വളർന്നു വരുകയാണ്. ഈ ബാറ്ററികൾ റീസൈക്കൾ ചെയ്യുക വഴി മാലിന്യ നിർമാർജനവും ധാതുക്കൾ വീണ്ടെടുക്കുന്നതിലൂടെയുള്ള സുസ്ഥിരതയും ഉറപ്പാക്കാൻ സാധിക്കും.

ധാരണാപത്രം അനുസരിച്ച്, കരോ സംഭവ് ആയിരിക്കും ബാറ്ററികൾ ശേഖരിച്ച്, സൂക്ഷിച്ച്, ലികോയുടെ റീസൈക്ലിങ് സംവിധാനത്തിലേക്ക് എത്തിച്ചുകൊടുക്കുക. ലികോ ഇതിൽനിന്ന് ലോഹ, ധാതു ഘടകങ്ങൾ വേർതിരിച്ചെടുത്ത് പുനരുപയോഗത്തിനായി ബാറ്ററി നിർമാതാക്കൾക്കു കൈമാറും. ബാറ്ററി നിർമാണത്തിന് ആവശ്യമായ ധാതുക്കൾ ഇറക്കുമതി ചെയ്യുന്നതിനും ഖനനം ചെയ്യുന്നതിനുമുള്ള ആവശ്യകത കുറയ്ക്കാൻ ഇതു സഹായിക്കും.

''സുസ്ഥിരത കൂട്ടായ ഉത്തരവാദിത്വാണ്. കരോ സംഭവുമായുള്ള ഈ ധാരണാപത്രം വഴി നമ്മുടെ ഗ്രഹത്തെ ഹരിതാഭമായി നിലനിർത്തുക എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവട് കൂടി വയ്ക്കുകയാണ്'', ലികോ മെറ്റീരിയൽസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഗൗരവ് ദോൽവാനി പറയുന്നു.

''ചാക്രിക ശീലങ്ങൾ വളർത്തിയെടുക്കുന്നതിലേക്ക് അടിത്തട്ടിൽനിന്നു തന്നെ ഒരു പുതിയ ഇക്കോസിസ്റ്റം രൂപപ്പെടുത്തുകയാണ് ഞങ്ങൾ ചെയ്യുന്നത്'', കരോ സംഭവ് സ്ഥാപകൻ പ്രാൻഷു സിംഘാൾ പറഞ്ഞു.

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ