മധ്യപ്രദേശ് ട്രാവൽ മാർട്ട് 2025 മുഖ്യമന്ത്രി മോഹൻ യാദവ് ഭോപ്പാലിൽ ഉദ്ഘാടനം ചെയ്യുന്നു.
പ്രത്യേക ലേഖകൻ
ഭോപ്പാൽ: മധ്യപ്രദേശിലെ ടൂറിസത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനും നിക്ഷേപം ആകർഷിക്കാനുമായി മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ടൂറിസം മേഖലയിലെ നിക്ഷേപകർ, പ്രമുഖ ചലച്ചിത്ര നിർമാതാക്കൾ, അഭിനേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശ് ട്രാവൽ മാർട്ടിന്‍റെ ഭാഗമായി ശനിയാഴ്ച കുശാഭാവു താക്കറെ ഓഡിറ്റോറിയത്തിലായിരുന്നു ഉന്നതതല യോഗം.
സംസ്ഥാനത്തെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും, മധ്യപ്രദേശിനെ പ്രധാന സിനിമ-ഷൂട്ടിങ് കേന്ദ്രമായും വെഡ്ഡിങ് ഡെസ്റ്റിനേഷനായും വികസിപ്പിച്ചെടുക്കുന്നതിലാണ് വൺ-ടു-വൺ ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ടൂറിസത്തിനും സിനിമ നിർമാണത്തിനും രാജ്യത്തെ ഏറ്റവും ആകർഷകമായ കേന്ദ്രമാക്കി മധ്യ പ്രദേശിനെ മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. യാദവ് നിക്ഷേപകർക്കും വ്യവസായ പ്രതിനിധികൾക്കും ഉറപ്പ് നൽകി. എല്ലാ സഹായ സഹകരണങ്ങളും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.
സിനിമ - ടെലിവിഷൻ രംഗത്തെ പ്രഗൽഭയായ ഏകത കപൂർ, പ്രമുഖ നടന്മാരായ ഗജരാജ് റാവു, രഘുബീർ യാദവ് എന്നിവർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്പാനിഷ് ഫിലിം കമ്മിഷനിൽ നിന്ന് ലാറ മോളിനയും സിനിമ നിർമാതാവ് അന്ന സൗരയും ചർച്ചയിൽ പങ്കെടുത്തു.
ഹോട്ടൽ, ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ പ്രമുഖരായ ഐഎച്ച്‌സിഎൽ (IHCL) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് പ്രവീൺ ചന്ദർ കുമാർ, ജെറ്റ് സെർവ് ഏവിയേഷനിലെ റാം ഓല, പോസ്റ്റ് കാർഡ് ഹോട്ടൽസ് സഹസ്ഥാപകൻ അനിരുദ്ധ് കണ്ഠ്പാൽ, ട്രഷർ ഗ്രൂപ്പ് എംഡി വിനായക് കലാനി ഉൾപ്പെടെ നിരവധി പേർ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു.
ടൂറിസം ഫ്യൂച്ചേഴ്സിലെ നവീൻ കുണ്ഡു, yatra.comലെ രാകേഷ് കുമാർ റാണ, പ്രശസ്ത ഷെഫ് മൻജീത് ഗിൽ തുടങ്ങി ട്രാവൽ വെഡ്ഡിങ് പ്ലാനിങ്, ഇവന്‍റ് മാനെജ്‌മെന്‍റ് രംഗത്തെ വിദഗ്ധരും മധ്യപ്രദേശിനെ വെഡ്ഡിങ് ഡെസ്റ്റിനേഷനാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവച്ചു. കേന്ദ്ര ടൂറിസം സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും സംസ്ഥാന മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.