ഓഹരി വിപണിയിൽ കുതിച്ചു കയറ്റം
symbolic image
ന്യൂഡൽഹി: മാസങ്ങളായി തുടരുന്ന അമെരിക്ക-ഇറാൻ സംഘർഷം അവസാനിക്കുന്നത് സംബന്ധിച്ച് സൂചനകൾ പുറത്തു വന്നതിനു പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിലും കുതിപ്പ്. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ് അനുഭവപ്പെട്ടതിനു പിന്നാലെ ഇന്ന് വലിയ നേട്ടത്തോടെയാണ് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 1097.05 പോയിന്‍റ് ഉയർന്ന് 76,625 വരെയെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 333.90 പോയിന്‍റ് വർധിച്ച് 23,955.95 ലുമെത്തി. സെന്‍സെക്സില്‍ എറ്റേണല്‍ (3.88%), ഇന്‍ഡിഗോ (3.79%), ബജാജ് ഫിനാന്‍സ് (3.52%), അള്‍ട്രാടെക് സിമന്റ് (3.31%), ബജാജ് ഫിന്‍സെര്‍വ് (3.03%), ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (2.86%) എന്നീ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഭാരതി എയര്‍ടെല്‍ (0.31%), സണ്‍ ഫാര്‍മ (0.12%) എന്നീ ചുരുക്കം ചില ഓഹരികള്‍ക്ക് മാത്രമാണ് നേരിയ ഇടിവുണ്ടായത്. ഇതിന് പുറമെ, നിഫ്റ്റി മിഡ്ക്യാപ് 100, സ്മോള്‍ക്യാപ് 100 സൂചികകളും യഥാക്രമം 1.35%, 1.36% വീതം നേട്ടമുണ്ടാക്കി.
ട്രംപും ഇറാനും തമ്മില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക കരാറിലെത്തിയെന്ന വാര്‍ത്തയാണ് വിപണിയെ സ്വാധീനിച്ചത്. സമാധാന കരാറിലൂടെ ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കു ഗതാഗതം പുന: സ്ഥാപിക്കുമെന്നും ആഗോള എണ്ണ വിതരണത്തിൽ ഉണ്ടായേക്കാവുന്ന തടസങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അകന്നുവെന്നും ആണ് വിപണിവിലയിരുത്തല്‍.