പ്ലസ് വൺ പ്രവേശനം: സീറ്റ് ക്ഷാമമില്ല
AI Image - Freepik.com
തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനു സംസ്ഥാനത്ത് എവിടെയും നിലവിൽ സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. നിലവിൽ പ്ലസ് വൺ സീറ്റുകൾ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയിൽ പ്രവേശന നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വണ്ണിന് സംവരണ സീറ്റിൽ പ്രവേശനം കിട്ടിയവർ ജാതി തെളിയിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയാകും. ടിസിയും രേഖയായി സ്വീകരിക്കും. സേ പരീക്ഷക്ക് ശേഷം ഡിജിലോക്കറിൽ രേഖകൾ അപ്‌ലോഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ പ്രവൃത്തിസമയം അരമണിക്കൂർ അധികമാക്കി പരിഷ്കരിച്ചതിലെ പ്രായോഗികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യും. രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടിയത് എൽപി, യുപി വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ആഴ്ച തന്നെ വ്യക്തത വരുത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരു അച്ചടക്കത്തിന്‍റെ പേരിലും മുടിമുറിക്കുന്നത് പോലുള്ള കാടത്ത നിലപാട് പറ്റില്ല. അത്തരക്കാർക്കെതിരേ കർശന നടപടിയെടുക്കും. വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലം റീജ്യനൽ ഡെപ്യൂട്ടി ഡയറക്റ്ററെ ചുമതലപ്പെടുത്തി.
ബസുകളിൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ട് ഒരിക്കലും അംഗീകരിക്കില്ല. കൺസെഷൻ ഇല്ലെന്ന് കരുതി കുട്ടിയെ ഇറക്കി വിടാൻ പാടില്ല. ബസ് കൃത്യമായി സ്റ്റോപ്പിൽ നിർത്തണം. സ്‌കൂൾ ബസിൽ രണ്ട് ദിവസം കുട്ടി വന്നില്ല എന്ന് കരുതി ഇറക്കി വിടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.