ജനന സർട്ടിഫിക്കറ്റും ആധാറും ഇല്ലാതെ സ്കൂൾ അഡ്മിഷൻ.
Representative image
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ചേരാനെത്തുന്ന കുട്ടികള്‍ക്ക് രേഖകളില്ലാത്തതിന്‍റെ പേരില്‍ പ്രവേശനം നിഷേധിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയില്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടെയും പ്രവാസികളുടെയും കുട്ടികള്‍ക്കു പ്രവേശനം നല്‍കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെല്ലാം മേയ് രണ്ടിനു പ്രവേശനം തുടങ്ങും. രേഖകളില്ലാത്ത കുട്ടികള്‍ക്ക് അവ ലഭിക്കും വരെ താത്കാലിക അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
ഒരു തരത്തിലുള്ള പ്രവേശന പരീക്ഷകളും പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
രേഖകളില്ലാതെ പ്രവേശനം നേടുന്ന കുട്ടികളുടെ രേഖകള്‍ സ്‌കൂള്‍ തുറന്ന് ആറാം ദിവസം നടക്കുന്ന തലയെണ്ണല്‍ ഘട്ടത്തില്‍ നല്‍കിയില്ലെങ്കില്‍ അവരെ എണ്ണത്തില്‍ കൂട്ടില്ല.
കഴിഞ്ഞ വര്‍ഷം ആധാര്‍ അപ്‌ലോഡ് ചെയ്യാത്തതിന്‍റെ പേരില്‍ പല സ്‌കൂളുകളിലും കുട്ടികളുണ്ടായിട്ടും തസ്തിക നിര്‍ണയത്തില്‍ പ്രതിസന്ധിയുണ്ടായിരുന്നു. പിന്നീട് സമയം നീട്ടി നല്‍കുകയായിരുന്നു.