പരീക്ഷാ ഫലം വൈകും.
file image
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ പതിവിലും വൈകും. പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്താണ് തീരുമാനമെന്ന് ഔദ്യോഗിക വിശദീകരണം.
യുദ്ധ സാഹചര്യം കണക്കിലെടുത്ത് ആദ്യം മാറ്റിവച്ച ഗൾഫ് കേന്ദ്രങ്ങളിലെ 10, 12 ക്ലാസ് പരീക്ഷകൾ പിന്നീട് റദ്ദാക്കുകയാണ് ചെയ്തത്. അതേസമയം, ഇതേ രീതിയിൽ റദ്ദാക്കിയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ഏപ്രിൽ 15നു തന്നെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, കേരളത്തിൽ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം പോലും വ്യാഴാഴ്ച തുടങ്ങിയിട്ടേയുള്ളൂ. മേയ് രണ്ടിന് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ മൂല്യനിർണയം തുടങ്ങാൻ വൈകിയത്.
മേയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 4.14 ലക്ഷം വിദ്യാർഥികളാണ് ഇത്തവണെ എസ്എസ്എൽസി പരീക്ഷയെഴുതിയത്.
ഹയർ സെക്കൻഡറി പരീക്ഷാ ഫലം മേയ് 25ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.എസ്. ശിവൻകുട്ടി അറിയിച്ചു. 8.7 ലക്ഷം വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷയെഴുതിയത്.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ, കേരള സിലബസിൽനിന്ന് സിബിഎസ്ഇ സിലബസിലേക്കു മാറി പ്ലസ് വൺ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇത്തവണത്തെ ഫലപ്രഖ്യാപനം തിരിച്ചടിയാണ്.