അഖിൽ മാരാർ
തന്‍റെ ആറ് ലക്ഷം ഫോളോവേഴ്സുള്ള ഫെയ്സ്ബുക്ക് അക്കൗണ്ട് തിരിച്ചു കിട്ടിയെന്ന് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥിയും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. തനിക്കെതിരേ വ‍്യാജ റിപ്പോർട്ട് മെറ്റയ്ക്ക് നൽകി പേജ് നീക്കം ചെയ്യാൻ ശ്രമിച്ചവർ മാന‍്യന്മാർ ആണെന്നും കോടതി കയറുമെന്ന് കണ്ടപ്പോൾ പരാതി പിൻവലിച്ചെന്നും പണിയാൻ നോക്കിയവർ 24 മണിക്കൂറിനുള്ളിൽ പനി പിടിച്ചു പരാതി പിൻവലിച്ചെന്നും അഖിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
വിഷയത്തിൽ ഇടപ്പെട്ടതിന് ഡിജിപി സെൻകുമാറിനും ട്വന്‍റി 20 പാർട്ടി പ്രസിഡന്‍റ് സാബു ജേക്കബിനും വൈസ് പ്രസിഡന്‍റ് ഗോപകുമാറിനും അഖിൽ മാരാർ നന്ദിയും രേഖപ്പെടുത്തി.
പിണറായിക്ക് വേണ്ടി പണിയെടുക്കുന്ന സൈബർ ഡിപ്പാർട്മെന്‍റിലെ ഏതവനായാലും കോടതി കയറ്റുമെന്ന് കഴിഞ്ഞ ദിവസം അഖിൽ മാരാർ പ്രതികരിച്ചിരുന്നു.
ഫെയ്സ്ബുക്ക് പേജ് പോയതോടെ തന്‍റെ സ്വകാര‍്യ അക്കൗണ്ടിലൂടെയാണ് അഖിൽ മാരാർ പ്രതികരിച്ചത്. തന്നെ ഇല്ലാതാക്കാനും താൻ പറയുന്നത് ജനം കേൾക്കാതിരിക്കുകയും ചെയ്യുകയാണ് ഉദ്ദേശ‍്യമെന്നും അങ്ങനെയെങ്കിൽ കൂടുതൽ ഉച്ചത്തിൽ സംസാരിക്കുമെന്നും അഖിൽ മാരാർ വ‍്യക്തമാക്കി. അഖിൽ മാരാർ 2.0 എന്ന മറ്റൊരു പേജും ഇതിനോടകം തുറന്നിട്ടുണ്ട്.