കൊച്ചി: ജെഎസ്കെ (Janaki v/s state of court) എന്ന സിനിമയുടെ പ്രദർശനം തടഞ്ഞ സെൻസർ ബോർഡിന്‍റെ നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ജാനകിയെന്ന പേര് ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡിന്‍റെ ആവശ്യം. ഇരയായ പെൺകുട്ടിക്ക് സീതദേവിയുടെ പേര് നൽകിയതിനാലാണ് ചിത്രത്തിന്‍റെ പ്രദർശനം തടഞ്ഞതെന്ന് ബി. ഉണ്ണികൃഷ്ണൻ വിമർശിച്ചു.
എം.ബി. പത്മകുമാറിന്‍റെ സിനിമയ്ക്കും ഇതേ പ്രശ്നമുണ്ടായിരുന്നു. എബ്രഹാമും ജാനകിയും തമ്മിലുള്ള പ്രണയമായിരുന്നു പ്രമേയം. എബ്രഹാം എന്ന പേര് കൃഷ്ണനെന്നോ രാഘവനെന്നോ ആക്കുക, അല്ലാത്ത പക്ഷം ജാനകി എന്ന പേര് മാറ്റുക എന്നീ നിർദേശങ്ങളാണ് അന്ന് സെൻസർ ബോർഡ് മുന്നോട്ട് വച്ചത്. തുടർന്ന് ജാനകി എന്ന പേര് ജയന്തി എന്നാക്കിയപ്പോഴാണ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.
സെൻസർ ബോർഡിന്‍റെ ഗൈജ് ലൈനിൽ ഉപയോഗിക്കാവുന്ന പേരുകൾ അടിച്ചു തന്നാൽ അത് ഉപകാരപ്രദമായേനെ, ഹിന്ദു കഥാപാത്രങ്ങൾക്ക് എന്തു പേരിട്ടാലും അത് ദേവി, ദേവന്മാരുടെ പേരുകളാവും. നാളെ എന്‍റെ പേര് വിഷയമാവുമോ എന്ന ഭയമുണ്ട്. രേഖാമൂലമുള്ള നോട്ടീസിനായുള്ള കാത്തിരിപ്പിലാണ്. സംവിധായകനോട് നിയമപരമായി നേരിടാൻ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു.
പ്രവീൺ നാരായണന്‍റെ സംവിധാനത്തിൽ സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്നത്. സിനിമയിലെ കഥാപാത്രത്തിന്‍റെ പേര് സിനിമയിൽ നിന്നും പേരിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സെൻസർ ബോർഡ് സിനിമയുടെ പ്രദർശനാനുമതി തടഞ്ഞത്. ചിത്രം ജൂൺ 27 ന് റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് ചിത്രം തടഞ്ഞു വച്ചത്.