മലയാളത്തിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റോറിയായ ടി. ദാമോദരൻ - ഐ.വി. ശശി - മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ചിത്രം ആവനാഴി പുതിയ സാങ്കേതികവിദ്യയിൽ ജനുവരി 3 ന് വീണ്ടും പ്രദർശനത്തിനെത്തുന്നു. റോസിക എന്‍റർപ്രെസസ്, സെഞ്ച്വറി വിഷൻ എന്നീ കമ്പനികളാണ് ചിത്രം തീയേറ്ററിലെത്തിക്കുന്നത്.
ആവനാഴിയിലെ മുഖ്യകഥാപാത്രമായ ഇൻസ്പെക്റ്റർ ബൽറാമിനെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും ശക്തമായ പൊലീസ് കഥാപാത്രമാണിത്. കരടിഎന്ന ഓമനപ്പേരിലറിയപ്പെടുന്ന ബൽറാം (മമ്മുട്ടി) ഒരുസത്യസന്ധനായ സർക്കിൾ ഇൻസ്പെക്റ്റർ ആണ്. സത്യരാജ് എന്ന ഗുണ്ടയെ തളക്കാൻ ബൽറാം നിയുക്തനാകുന്നു. തുടർന്നുണ്ടാവുന്ന, ഗംഭീര മുഹൂർത്തങ്ങളിലൂടെ ആവനാഴി പ്രേക്ഷകരെ ആകർഷിക്കുന്നു.
മലയാളി പ്രേക്ഷകരെ ഏറ്റവും ആകർഷിക്കുന്നത് പൊലീസ് സ്‌റ്റോറികളാണന്ന് ആദ്യമായി തെളിയിച്ച ചിത്രമാണ് ആവനാഴി. 1986 ലെ ഏറ്റവും വലിയ വിജയ ചിത്രവുമായി മാറി ആവനാഴി. ഈചിത്രത്തിന് ശേഷം ഐ.വി. ശശി ഇൻസ്പെക്റ്റർ ബൽറാം,ബൽരാം vട താരാദാസ്, തുടങ്ങിയ ചിത്രങ്ങളും, ആവനാഴിയുടെ ബാക്കിപത്രങ്ങളായി പുറത്തിറക്കിയിരുന്നു. പുതിയ തലമുറയേയും, ആവനാഴി ആകർഷിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ്, പുതിയ സാങ്കേതികവിദ്യയുടെ മികവോടെ ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്.
മമ്മൂട്ടി, ഗീത, സുകുമാരൻ, സീമ, സുകുമാരി, നളിനി, ജഗന്നാഥവർമ്മ, പറവൂർ ഭരതൻ, ജനാർദ്ദനൻ, കുഞ്ചൻ, കുണ്ടറ ജോണി, ക്യാപ്റ്റൻ രാജു, സി.ഐ. പോൾ, അഗസ്റ്റിൻ, ശങ്കരാടി, തിക്കുറിശി സുകുമാരൻ നായർ, ഇന്നസെന്‍റ്, അസീസ്,ശാന്തകുമാരി, ശ്രീനിവാസൻ, പ്രതാപചന്ദ്രൻ, ഷഫീക്ക് തുടങ്ങിയവരാണ് അഭിനേതാക്കൾ.