വിജയ് ദേവരകൊണ്ട
ഹൈദരാബാദ്: ആദിവാസി വിഭാഗത്തിനെതിരേ അധിക്ഷേപ പരാമർശം നടത്തിയെന്ന് ആരോപിച്ച് നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരേ പരാതി നൽകി ഹൈദരാബാദ് സ്വദേശി. അഭിഭാഷകനായ ലാൽ ചൗഹാനാണ് നടനെതിരേ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നടൻ സൂര‍്യയുടെ "റെട്രോ" സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു പരാമർശം.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സംസാരിച്ച് തുടങ്ങിയ വിജയ് 500 വർഷങ്ങൾക്ക് മുമ്പ് ആദിവാസികൾ ചെയ്തതു പോലെ സാമാന‍്യബുദ്ധിയില്ലാതെയാണ് പാക്കിസ്ഥാനികൾ പെരുമാറുന്നതെന്ന് പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്. പിന്നാലെ നടൻ ഉടനെ മാപ്പു പറയണമെന്ന് ആദിവാസി സംഘടനകൾ ആവശ‍്യപ്പെടുകയായിരുന്നു.
"പാക്കിസ്ഥാനെ ഇന്ത‍്യ ആക്രമിക്കേണ്ട കാര‍്യമില്ല. വെള്ളവും വൈദ‍്യുതിയും പോലുമില്ലാത്ത പാക്കിസ്ഥാന് സ്വന്തം കാര‍്യങ്ങൾ പോലും നോക്കാനാവുന്നില്ല. പാക്കിസ്ഥാനികൾക്ക് അവരുടെ സർക്കാരിനെ മടുത്തു. അത് തുടർന്നാൽ അവർ തന്നെ പാക്കിസ്ഥാനെ ആക്രമിച്ചോളും. 500 വർഷങ്ങൾക്ക് മുമ്പ് ആദിവാസികൾ പെരുമാറുന്നതു പോലെ സാമാന‍്യ ബുദ്ധിയില്ലാതെയാണ് പാക്കിസ്ഥാൻ പെരുമാറുന്നത്. നമ്മൾ മനുഷ‍്യരായി ഐക‍്യത്തോടെ നിൽക്കണം", വിജയ് ദേവരകൊണ്ട പറഞ്ഞു.