രേണു സുധിയെ ആക്ഷേപിച്ച യൂട്യൂബറെ വീട്ടിലെത്തി പൊക്കി പൊലീസ്, വിഡിയോ
ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സോഷ്യൽ മീഡിയ താരം രേണു സുധിയെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. രേണു സുധി പുറത്തുവിട്ട മെഡിക്കൽ ബില്ലുകൾ വ്യാജമാണെന്ന് ആരോപിച്ച് അപകീർത്തികരമായ റിയാക്ഷൻ വിഡിയോകൾ പ്രചരിപ്പിച്ച എടപ്പാൾ സ്വദേശിയായ സന്ദീപ് എന്ന യൂട്യൂബറാണ് അറസ്റ്റിലായത്.
ഇയാളുടെ രണ്ട് ഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടു. എന്നാൽ രേണുവിനെതിരേ അധിക്ഷേപം പരാമർശം തുടർന്ന് ജാമ്യമില്ലാ വകുപ്പു പ്രകാരമുള്ള നടപടി നേരിടേണ്ടിവരുമെന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി അർഷാദ് വ്യക്തമാക്കി.
യൂട്യൂബറെ അറസ്റ്റ് ചെയ്യുന്ന വിഡിയോ രേണു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ആദ്യ അറസ്റ്റ്. യൂട്യൂബറെ വീട്ടിലെത്തി പൊക്കി കേരള പൊലീസ്. കേരള പൊലീസിന് അഭിനന്ദനങ്ങൾ.- എന്നാണ് രേണു സുധി കുറിച്ചത്. വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്.