കജോൾ നൈസ
കൗമാര കാലത്ത് മകൾ നൈസയുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി കജോൾ. 12 വയസു മുതൽ മൂന്നു വർഷത്തോളം മകളോട് വഴക്കിട്ടിരുന്നു. മകളെ കേൾക്കാൻ തുടങ്ങിയതോടെയാണ് തങ്ങളുടെ ബന്ധം മെച്ചപ്പെട്ടതെന്നും കജോൾ പറയുന്നു. പ്രശസ്ത യൂട്യൂബർ ലില്ലി സിങ്ങിന് നൽകിയ അഭിമുഖത്തിലാണ് ഒരു അമ്മ എന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് താരം മനസു തുറന്നത്.
നൈസയ്ക്ക് 12 വയസുള്ളപ്പോൾ തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങളും പെരുമാറ്റത്തിലെ മാറ്റങ്ങളും തങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായി എന്നാണ് കജോൾ പറയുന്നത്. 'അമ്മയും മകളും തമ്മിലുള്ള ബന്ധം എന്നു പറയുന്നത് നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ഹോർമോൺ വ്യതിയാനങ്ങളുണ്ടായപ്പോൾ അവൾക്ക് വെറും 12 വയസായിരുന്നു പ്രായം. ആ സമയത്ത് ഞങ്ങൾ ഫുൾ വഴക്കായിരുന്നു. ഞങ്ങൾ പരസ്പരം യുക്തിരഹിതമായി പെരുമാറി. ഞങ്ങൾ രണ്ട് പേരും മൂന്നു വർഷത്തോളമാണ് കഷ്ടപ്പെട്ടും. ഞങ്ങൾ രണ്ട് പേരും എനിക്കൊന്നും നിങ്ങളോട് പറയാനില്ല, ഒന്നും കേൾക്കാനുമില്ല എന്ന നിലയിലായിരുന്നു.'
അമ്മ എന്ന നിലയിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ പിന്നീട് താൻ തീരുമാനിക്കുകയായിരുന്നു എന്നാണ് കജോൾ പറയുന്നത്. 'ഞാൻ അവളോട് വഴക്കിടില്ലെന്ന് തീരുമാനിച്ചു. അവളോട് സംസാരിക്കാൻ തുടങ്ങി. അവൾ പറയുന്നത് ഞാൻ കേട്ടിരുന്നു. അവൾ പറയുന്നതെല്ലാം ഞാൻ കേട്ടിരിക്കണമെന്നാണ് അവൾ ആഗ്രഹിച്ചത്. അമ്മ എന്ന നിലയിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം ഇതാണ്. ഇന്ന ഞങ്ങൾ നല്ല ബന്ധത്തിലാണ്.'- കജോൾ പറഞ്ഞു.