പച്ച്മഡിയിലെ ധൂപ്‌ഗഡിൽനിന്നുള്ള അസ്തമയ ദൃശ്യം.
Metro Vaartha
വിശാലമായ പ്രകൃതി സൗന്ദര്യവും സമ്പന്നമായ പൈതൃകവും മാത്രമല്ല, മികച്ച ആതിഥ്യവും തടസമില്ലാത്ത പ്രവർത്തന സാഹചര്യങ്ങളും കൂടിയാണ് ഇന്ത്യൻ സിനിമയ്ക്ക് മധ്യ പ്രദേശ് വാഗ്ദാനം ചെയ്യുന്നത്. വീട്ടിൽ തിരിച്ചെത്തിയതു പോലെയായിരുന്നു ഇവിടത്തെ ഷൂട്ടിങ് അനുഭവമെന്ന് താരങ്ങളും അണിയറപ്രവർത്തകരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
വി.കെ. സഞ്ജു
ദൈവത്തിന്‍റെ സ്വന്തം നാടെന്ന് കേരളം സ്വയം വിളിക്കും. ടൂറിസത്തിനു വേണ്ടി രൂപീകരിച്ച പരസ്യ വാചകമായിരുന്നു അത്. അതുപോലെ മധ്യപ്രദേശ് ടൂറിസം വകുപ്പ് സംസ്ഥാനത്തിനു നൽകിയിരിക്കുന്ന വിശേഷണം 'ഇന്ത്യയുടെ ഹൃദയം' എന്നാണ്. ഇതിനപ്പുറത്തേക്ക്, ഇന്ത്യൻ സിനിമയുടെ കൂടി 'ഹൃദയഭൂമി' എന്ന പദവി സ്വന്തമാക്കാനുള്ള പ്രയത്നത്തിലാണ് സംസ്ഥാനം ഇപ്പോൾ. മധ്യപ്രദേശ് സ്വയമൊരു ഫിലിം സിറ്റി തന്നെയാണെന്ന് അധികൃതരും ചലച്ചിത്ര പ്രവർത്തകരും ഒരുപോലെ വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു. മധ്യപ്രദേശ് ട്രാവൽ മാർട്ടിൽ നടത്തിയ ചർച്ചകളിൽ, സൗന്ദര്യവും സൗകര്യവും ആതിഥ്യവും ഒത്തുചേരുന്ന സംസ്ഥാനത്തിന്‍റെ ആകർഷകത്വം ഏറെ പ്രശംസിക്കപ്പെട്ടു.
പ്രകൃതി സൗന്ദര്യം, പൈതൃകം, ആധുനിക നഗര സൗകര്യങ്ങൾ തുടങ്ങി ഒരു തിരക്കഥയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും മധ്യപ്രദേശിലുണ്ടെന്ന് സംവിധായകൻ വിശാൽ ഫ്യൂരിയ അഭിപ്രായപ്പെട്ടു. എന്നാൽ, ലൊക്കേഷനുകൾക്കുപരി, ഇവിടത്തെ മനുഷ്യരുമായി സ്ഥാപിക്കുന്ന വൈകാരിക ബന്ധമാണ് താരങ്ങളെ ആകർഷിക്കുന്നത്. പ്രശസ്ത നടി സുനിത രാജ്‌വാർ, മധ്യപ്രദേശിലെ ചിത്രീകരണം തനിക്ക് അമ്മ വീട്ടിൽ തിരിച്ചെത്തിയതിനു തുല്യമാണെന്നാണു വെളിപ്പെടുത്തിയത്. ഇവിടുത്തെ മണ്ണിന്‍റെയും മനുഷ്യരുടെയും ഊഷ്മളതയാണ് മധ്യപ്രദേശിനെ തന്‍റെ വീടുപോലെയാക്കുന്നതെന്നും സുനിത.
എംമേ എന്‍റർടൈൻമെന്‍റിൽനിന്നുള്ള മോനിഷ അഡ്വാനി ഉൾപ്പെടെയുള്ള നിർമാതാക്കളും സിനിമാ മേഖലയ്ക്ക് സംസ്ഥാനം നൽകുന്ന പിന്തുണയെ പ്രശംസിച്ചു.
തടസമില്ലാത്തതും സ്വാഗതാർഹവുമായ ചിത്രീകരണ അനുഭവം ഉറപ്പാക്കാൻ പ്രാദേശിക പ്രൊഡക്ഷൻ സേവനങ്ങളും സർക്കാരിന്‍റെ സഹകരണവും സഹായിക്കുന്നു. സൗകര്യവും ആത്മാർഥമായ ആതിഥ്യവും ചേരുന്ന ഈ സമന്വയമാണ് സിനിമാ മേഖലയിൽ മധ്യപ്രദേശിന്‍റെ പ്രസക്തി വർധിപ്പിക്കുന്നത്.
പച്ച്മഡിക്കടുത്തുള്ള പാണ്ഡവ് ഗുഹകൾക്കു മുന്നിൽനിന്നുള്ള ദൃശ്യം.
മനോഹരമായ ലൊക്കേഷനുകൾ മാത്രമല്ല, ഇന്ത്യൻ വിനോദ വ്യവസായത്തിലെ പുതിയ പ്രതിഭകളുടെ നഴ്സറി കൂടിയായി മധ്യപ്രദേശ് വളരുകയാണ്. സംസ്ഥാനത്തിന്‍റെ സമ്പന്നമായ നാടക, സാഹിത്യ പാരമ്പര്യം പ്രൊഫഷണലുകളും ഉയർന്ന വൈദഗ്ധ്യമുള്ളവരുമായ കലാകാരന്മാരുടെ വലിയൊരു നിരയെ വളർത്തിയെടുക്കുന്നതായി നടൻ ഗജരാജ് റാവു അഭിപ്രായപ്പെട്ടു. സഹകലാകാരന്മാരെ മുംബൈയിൽ നിന്ന് കൊണ്ടുവരേണ്ട ആവശ്യം പോലും ഇവിടെയില്ലെന്നും അദ്ദേഹം പറയുന്നു.
എഴുത്തുകാരനും ഗാനരചയിതാവുമായ സ്വാണിത് കിർകിരെ, ഭോപ്പാലിനെ വിശേഷിപ്പിച്ചത് കലാകാരന്മാരുടെ നഗരം എന്നാണ്. ഇവിടുത്തെ ക്രിയേറ്റീവ് സമൂഹവുമായി സഹകരിക്കുന്നത് ഒരു വിശേഷാവകാശമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോജിസ്റ്റിക് ചെലവുകളും ബുദ്ധിമുട്ടുകളും കുറയ്ക്കാൻ സഹായിക്കുന്ന പ്രാദേശിക വൈദഗ്ധ്യം സിനിമാ നിർമാണ കമ്പനികളെ മധ്യപ്രദേശിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമാണ്. പ്രാദേശിക സംസ്കാരത്തിനും ഭാഷകൾക്കും കലാകാരന്മാർക്കും പ്രോത്സാഹനം നൽകുന്ന ഫിലിം ടൂറിസം പോളിസി ഈ വളർച്ച സുസ്ഥിരമാണെന്ന് ഉറപ്പാക്കുന്നു.
ബോളിവുഡിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ആകർഷകമായ പോളിസികളിലൂടെയും കാര്യക്ഷമതയിലൂടെയും മധ്യപ്രദേശ് ഒരു ആഗോള ഫിലിം ഹബ് എന്ന നിലയിലുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്‍റെ സിനിമ-സൗഹൃദ നയങ്ങൾ, ബിസിനസ് ചെയ്യാനുള്ള എളുപ്പം, സുതാര്യവും വേഗത്തിലുള്ളതുമായ ഏകജാലക അനുമതി സംവിധാനം എന്നിവയാണ് ഇതിനു കരുത്ത് പകരുന്നതെന്ന് മധ്യപ്രദേശ് ടൂറിസം ബോർഡ് അഡീഷനൽ മാനെജിങ് ഡയറക്റ്റർ ബിദിശ മുഖർജി വ്യക്തമാക്കി. ആകർഷകമായ സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ട്രാവൽ മാർട്ടിൽ പങ്കെടുത്ത സ്പാനിഷ് ചലച്ചിത്ര വിദഗ്ധരും സംസ്ഥാനത്തിന്‍റെ സമീപനത്തെ പ്രശംസിച്ചു. തനിക്കുണ്ടായ സന്തോഷകരമായ അനുഭവം മറ്റ് അന്താരാഷ്ട്ര ചലച്ചിത്ര പ്രവർത്തകരുമായി പങ്കുവയ്ക്കുമെന്ന് സ്പെയിൻ ഫിലിം കമ്മീഷനിൽനിന്നുള്ള ലാറ മൊളിന ഉറപ്പു നൽകി. ആകർഷകമായ സബ്‌സിഡികളും പോസ്റ്റ്-പ്രൊഡക്ഷൻ ഇൻഫ്രാസ്ട്രക്ചറും സംസ്ഥാനത്തെ ഉടൻ തന്നെ ഒരു ആഗോള കേന്ദ്രമാക്കി മാറ്റുമെന്ന് അന്ന സൗറ പ്രതീക്ഷ പ്രകടിപ്പിച്ചു.
സുരക്ഷിതത്വം, തടസമില്ലാത്ത നടപടിക്രമങ്ങൾ, സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, മധ്യപ്രദേശ് ഒരു ആഭ്യന്തര ചിത്രീകരണ ലക്ഷ്യസ്ഥാനമെന്ന നിലയിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ കഴിവുള്ള സിനിമാ നിർമാണ കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
പച്ച്മഡിയിലെ ബീ ഫോൾസ് എന്ന വെള്ളച്ചാട്ടം.
സമാധാനപരവും സുരക്ഷിതവും പ്രൊഡക്ഷൻ-സൗഹൃദപരവുമായ അന്തരീക്ഷമാണ് സംസ്ഥാനം വാഗ്ദാനം ചെയ്യുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശിവ ശേഖർ ശുക്ല അടിവരയിട്ടു പറയുന്നു. അങ്ങേയറ്റം കാര്യക്ഷമതയുള്ള ലൈൻ പ്രൊഡ്യൂസർമാർ ചിത്രീകരണം തടസമില്ലാത്തതും ലളിതവുമാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ ആദ്യ ചിത്രീകരണ വേളയിൽ തദ്ദേശവാസികളിൽനിന്നു ലഭിച്ച ഊഷ്മളമായ സഹകരണം, മധ്യപ്രദേശിനെ തന്‍റെ സഹപ്രവർത്തകർക്കു ശുപാർശ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണെന്ന് സംവിധായകൻ വിശാൽ ഫ്യൂരിയ.