നോളന്‍റെ 'ദ ഒഡീസി' ചോർന്നു; ഓൺലൈനിൽ സിനിമ കണ്ടത് ലക്ഷക്കണക്കിന് പേർ
ലോസ് ആഞ്ചലസ്: ക്രിസ്റ്റഫൻ നോളൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ദി ഒഡീസി ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ലക്ഷക്കണക്കിന് പേരാണ് വ്യാജ പതിപ്പ് കണ്ടിരിക്കുന്നത്. ജൂലൈ 17ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയെറ്ററിൽ പ്രദർശനം തുടരുകയാണ്. മാറ്റ് ഡേമൺ, ടോം ഹോളണ്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്‍റെ എച്ച്ഡി ഗുണനിലവാരത്തോടു കൂടിയ വ്യാജ പതിപ്പ് എക്സിൽ ശനിയാഴ്ച മുതലാണ് പ്രചിച്ചത്. മണിക്കൂറുകൾക്കുള്ളിൽ 20 ലക്ഷം പേരാണ് വ്യാജപതിപ്പ് കണ്ടത്.
സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ സിനിമ പോസ്റ്റ് ചെയ്ത അക്കൗണ്ട് ഉൾപ്പെടെ നീക്കം ചെയ്യപ്പെട്ടു. സിനിമയുടെ ഉള്ളടക്കം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നടപടികളെല്ലാം സ്വീകരിച്ചതായി യൂണിവേഴ്സൽ സ്റ്റുഡിയോ വ്യക്തമാക്കി.
ഐമാക്സ് 70 എംഎം സ്ക്രീനിൽ ചിത്രം കാണുന്നതിനായി ആഗ്രഹിക്കുന്നവരാണ് നോളന്‍റെ ആരാധകരിൽ ഭൂരിഭാഗവും. അതു കൊണ്ടു തന്നെ വ്യാജ പതിപ്പ് ലീക്കായതു മൂലം ചിത്രത്തിന് കാര്യമായ ദോഷമൊന്നും സംഭവിക്കില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. 87 മില്യൺ ഡോളറാണ് ചിത്രം ഇതിനിടെ സ്വന്തമാക്കിയിരിക്കുന്നത്.