കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അഡ്‌ഹോക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് രാജിവെച്ച് രമേഷ് പിഷാരടി. അഡ്‌ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് രാജി. പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചത്, സംഘടനയിൽ കടിച്ചു തൂങ്ങാൻ ആഗ്രഹമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ശ്വേതയുമായി സംസാരിച്ച ഓഡിയോ പുറത്തുവന്നതിൽ വേദനയുണ്ട്. അത് ലീക്കായതല്ല, മറിച്ച് റിലീസാക്കിയതാണ്. അതാരാണെന്ന് ആ ഓഡിയോ പരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പ്രതികരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് എംഎൽഎ കൂടിയായ രമേശ് പിഷാരടി അഡ്‌ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവച്ചത്.
ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്, കേട്ടവർ തെളിയിക്കട്ടെ. പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് ശ്രമിച്ചത്. പ്രത്യേക സാഹചര്യത്തിലാണ് അഡ്ഹോക് കമ്മിറ്റി വന്നത്. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ വരുന്നത്? എന്നാൽ അത്തരം നിയമ പോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും പിഷാരടി പ്രതികരിച്ചു.