ഇളയരാജ
file image
പാട്ടുകളുടെ പകർപ്പവകാശ തർക്കത്തിൽ പ്രമുഖ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി. മ്യൂസിക് ലേബലായ സരിഗമ ഇന്ത്യ ലിമിറ്റഡിന് അനുകൂലമായി നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന ഇളയരാജയുടെ ആവശ്യം തള്ളി. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയുടെ ബെഞ്ചിന്‍റേയാണ് തീരുമാനം.
134 ചിത്രങ്ങളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ടാണ് തർക്കം നിലനിൽക്കുന്നത്. സരിഗമയ്ക്ക് പകർപ്പവകാശമുള്ള ഈ സിനിമയിലെ ഗാനങ്ങൾ ഉപയോഗിക്കുന്നതിനോ ലൈസൻസ് നൽകുന്നതിനോ അവയിൽ ഉടമസ്ഥാവകാശം ഉന്നയിക്കുന്നതിനോ ഇളയരാജയെ വിലക്കിക്കൊണ്ടാണ് ഉത്തരവ്.
മുള്ളും മലരും, അന്നക്കിള്ളി, 16 വയതിനിലെ, കവിക്കുയിൽ, നെട്രിക്കൺ തുടങ്ങിയ 134 ക്ലാസിക് ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. തങ്ങൾക്ക് പകർപ്പവകാശമുള്ള സൃഷ്ടികൾ ഇളയരാജ ദുരുപയോഗം ചെയ്തു എന്നാരോപിച്ച് സരിഗമ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി 13 ന് ഡൽഹി ഹൈക്കോടതി സരിഗമയ്ക്ക് അനുകൂലമായ ഇടക്കാല ഉത്തരവ് പുറപ്പേടുപ്പിക്കുകയായിരുന്നു.