ചലച്ചിത്ര അക്കാഡമി ആരു ഭരിക്കും; സാധ്യതാ പട്ടികയിൽ സലിം കുമാറും ജഗദീഷും ജോയ് മാത്യുവും
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട് സലീം കുമാർ, ജഗദീഷ്, ജോയ് മാത്യു, പ്രിയങ്ക നായർ എന്നിവർ. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതോടെ ചെയർമാൻ സ്ഥാനത്തു നിന്ന് റസൂൽ പൂക്കുട്ടി രാജി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ കളമൊരുങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പു കാലത്ത് എൽഡിഎഫിനെതിരേ തുറന്ന പോരാട്ടം നടത്തിയ നടനാണ് സലീം കുമാർ. ജഗദീഷിനും കോൺഗ്രസ് പാരമ്പര്യമുണ്ട്.
അതേ സമയം തീക്ഷ്ണമായ രാഷ്‌ട്രീയ നിലപാടുകൾ ഉള്ള ജോയ് മാത്യുവും പദവിയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ജോയ് മാത്യുവിനെ ചെയർമാനാക്കിയാൽ അക്കാഡമിക്ക് ജനകീയ മുഖം ലഭിക്കുമെന്ന് കരുതുന്നവരുണ്ട്. അക്കാഡമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ തയാറാണോ എന്ന് ബന്ധപ്പെട്ടവർ ചോദിച്ചതായും തനിക്കതിൽ വിരോധമില്ലെന്ന് അറിയിച്ചതായും ജോയ് മാത്യു പറയുന്നു.
അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് അപ്രതീക്ഷിതമായി മാറ്റപ്പെട്ട നടൻ പ്രേം കുമാറിനെ തിരിച്ചു കൊണ്ടു വരുന്നതിനും സാധ്യതയുണ്ട്. ആശ വർക്കർമാരുടെ സമരത്തെ അനുകൂലിച്ചതിന്‍റെ പേരിലാണ് തന്നെ മാറ്റിയതെന്നാണ് പ്രേം കുമാർ ആരോപിച്ചിരുന്നത്. യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇടതുപക്ഷത്തെ മുൾ മുനയിൽ നിർത്തിയ സമരങ്ങളിൽ ഒന്നായിരുന്നു ആശ സമരം. സംവിധായകൻ ദീപു കരുണാകരനെയും പരിഗണിക്കുന്നുണ്ട്.