ജവാൻ എന്ന സിനിമയിൽ ഷാരുഖ് ഖാൻ.
പൂക്കാലം എന്ന സിനിമയിൽ നായകൻ വിജയരാഘവനായിരുന്നു, ഉള്ളൊഴുക്കിൽ ഉർവശിയും. എന്നാൽ, ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വിജയരാഘവൻ മികച്ച സഹനടനും ഉർവശി മികച്ച സഹനടിയും മാത്രമായി. അതേസമയം, മികച്ച നടീനടൻമാർക്കുള്ള പുരസ്കാരങ്ങൾ ബോളിവുഡ് താരങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
ട്വൽത്ത് ഫെയിൽ എന്ന സിനിമയിൽ വിക്രം മാസിയുടെയും മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന സിനിമയിൽ റാണി മുഖർജിയുടെയും പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു. പുരസ്കാരങ്ങൾ പ്രതീക്ഷിക്കപ്പെട്ടിരുന്നതുമാണ്. എന്നാൽ, ജവാൻ എന്ന ആക്ഷൻ മസാല ചിത്രത്തിലൂടെ ഷാരുഖ് ഖാൻ മികച്ച നടനുള്ള പുരസ്കാരം വിക്രാന്ത് മാസിയുമായി പങ്കുവച്ചത് അപ്രതീക്ഷിതമായി.
സ്വദേശ്, ചക്ക് ദേ ഇന്ത്യ, മൈ നെയിം ഈസ് ഖാൻ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവച്ചപ്പോഴൊന്നും പരിഗണിക്കപ്പെടാതിരുന്ന എസ്ആർകെയ്ക്ക് തമിഴ് സംവിധായകൻ ആറ്റ്ലിയുടെ ചിത്രം വേണ്ടിവന്നു കരിയറിലെ ആദ്യ ദേശീയ പുരസ്കാരം സ്വന്തമാക്കാൻ.
പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുൻ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയതിന്‍റെ പിന്തുടർച്ചയായി കണ്ടാൽ ഇതിൽ അദ്ഭുതമൊന്നും തോന്നാനുമില്ല.
ജനപ്രീതി മാനദണ്ഡമാക്കിയാലും ഷാരുഖിന്‍റെ സുവർണ വർഷമായിരുന്നു 2023. ജവാൻ കൂടാതെ പഠാൻ, ഡങ്കി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ എസ്ആർകെ തന്‍റെ ആരാധകർക്കു സമ്മാനിച്ച വർഷമായിരുന്നു അത്.
ഇന്ത്യയിൽ മാത്രം ഏഴു കോടി ആളുകളാണ് ഈ മൂന്നു സിനിമ കണ്ടത്. ഇന്ത്യയിൽ നിന്ന് 2500 കോടി രൂപയും വിദേശ രാജ്യങ്ങളിൽനിന്ന് 1300 കോടി രൂപയും ഇവ മൂന്നും കൂടി കളക്റ്റ് ചെയ്യുകയും ചെയ്തു.