.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പ്രൊഫ. ചെങ്കല്‍ സുധാകരന്‍
ഭാരതമെങ്ങും കേളികേട്ട ഒരു പുണ്യസ്ഥാപനമാണ് തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ പദ്മതീർഥക്കുളത്തിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ശ്രീ അഭേദാശ്രമം മഹാമന്ത്രാലയം! ശ്രീമദ് അഭേദാനന്ദസ്വാമി സ്ഥപിച്ച ഒരു അനന്യ ആധ്യാത്മിക കേന്ദ്രം. സവിശേഷതകള്‍ പലതുമുണ്ട് ഈ ആശ്രമത്തിന്; സ്ഥാപകനും. എങ്കിലും ലോകം മുഴുവന്‍ അദ്ഭുതാദരങ്ങളോടെ ശ്രദ്ധിക്കുന്നത് ഇവിടത്തെ അഖണ്ഡനാമജപമാണ്. ഒപ്പം നാമവേദിയേയും.
കൃത്യം 70 വര്‍ഷമായി ഇടതടവില്ലാതെ "ഹരേ രാമ' മന്ത്രം ഉദ്‌ഘോഷണം ചെയ്യുന്ന അനുപമമായ സവിശേഷത ഈ ആശ്രമത്തിനുമാത്രം സ്വന്തം. ഏഴു പതിറ്റാണ്ടായി അനന്തപുരിയില്‍ ഈ മഹാമന്ത്രം മുഴങ്ങി തുടങ്ങിയിട്ട്. ആദ്യം സ്ഥാപിക്കപ്പെട്ടത് നെയ്യാറ്റിന്‍കര മരിയാപുരത്തിനടുത്തുള്ള ആറയൂര്‍ ആശ്രമമാണെങ്കിലും അവിടെ അഖണ്ഡനാമജപം ആരംഭിച്ചത് തിരുവനന്തപുരം ആശ്രമത്തില്‍ തുടങ്ങി ഏതാനും വര്‍ഷം കഴിഞ്ഞിട്ടാണ്.
1955 ഫെബ്രുവരി 24നാണ് സ്വാമിജി ഏറെ പ്രത്യേകതകളുള്ള അഖണ്ഡ നാമജപത്തിന് തുടക്കം കുറിക്കുന്നത്. പന്മന ചട്ടമ്പി സ്വാമി സമാധി ക്ഷേത്രത്തില്‍ നിന്ന് അദ്ദേഹം കത്തിച്ചു കൊണ്ടുവന്ന ദീപം ആശ്രമത്തിലെ വലിയ വിളക്കില്‍ കത്തിക്കുകയും, തോളില്‍ തംബുരുവേന്തി വിളക്കിനു പ്രദക്ഷിണം വച്ച് ഹരേ രാമ ഹരേ കൃഷ്ണ മഹമന്ത്രം ജപിക്കുകയും ചെയ്തുകൊണ്ടായിരുന്നു അത്. പിന്നീടിന്നു വരെ ഒരു നിമിഷം പോലും തടസപ്പെടാതെ അത് തുടരുന്നു. സ്വാമിജി ആദ്യം തോളിലേറ്റിയ തംബുരു ഇതുവരെ നിലം തൊട്ടിട്ടില്ല. ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ട് ഭക്തര്‍ തംബുരു മാറിമാറി ഏന്തി മഹമന്ത്രം ഉച്ചരിച്ചു കൊണ്ടേയിരിക്കുന്നു. അങ്ങനെ ഈ അഖണ്ഡജപ യജ്ഞം ലോകവിസ്മയമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു!
നാമം നാമിയാണെന്നും ഉപാസന അന്തഃശുദ്ധികരമാണെന്നും വിശ്വസിച്ച അഭേദാനന്ദ സ്വാമി ലോക കല്യാണത്തിനായി ആരംഭിച്ചതാണ് ഈ സപര്യ! ജപത്തിനായി മഹാമന്ത്രവും നിശ്ചയിക്കപ്പെട്ടു.
"ഹരേ രാമ! ഹരേരാമ!
രാമ രാമ! ഹരേ ഹരേ!
ഹരേ കൃഷ്ണ! ഹരേ കൃഷ്ണ!
കൃഷ്ണ കൃഷ്ണ! ഹരേ ഹരേ!'
കലിസന്തരണ ഉപനിഷത്തിൽ ഉള്‍ക്കൊള്ളുന്നഅപൂര്‍വ മന്ത്രം! മാനവ മനസിലെ കലി അഥവാ പാപം നിര്‍മാര്‍ജനം ചെയ്യുകയാണു മഹാമന്ത്രോച്ചാരണ ഫലം! വ്രതശുദ്ധിയോടെ തംബുരുവേന്തുന്ന ഉപാസകന്‍ ഹരിനാമോപാസകനായ നാരദനാലും ആ മന്ത്രം മുഴങ്ങുന്ന നാമവേദി അധ്യാത്മപ്രഭാമയമായ പ്രപഞ്ചമായും സങ്കല്പിക്കപ്പെട്ടിരിക്കുന്നു. മണ്ഡപത്തില്‍ ജ്വലിക്കുന്ന അഖണ്ഡദീപം പഞ്ചേന്ദ്രിയങ്ങളേയും. അതിലെ സുവര്‍ണ പ്രഭ മനഃപരിശോഭിതമാകുന്ന ജ്ഞാനത്തേയും പ്രതിനിധീകരിക്കുന്നു. അതിന് ചോദകമാകുന്ന ഭക്തിയാണ് നിറദീപം പ്രകാശിതമാക്കുന്ന എണ്ണ! ഭക്തിമയമായ ജ്ഞാനം പഞ്ചേന്ദ്രിയ ശുദ്ധി വരുത്തി ഉപാസകനേയും പ്രപഞ്ചത്തേയും പാപവര്‍ജിതമാക്കുന്നു. ഈ ഭാവനയാണ് നാമജപത്തിന് പിന്നിലുള്ള ശക്തി. അഭേദാനന്ദ ഗുരുദേവന്‍റെ അകളങ്ക ഭക്തിയും അസീമമായ ത്യാഗഭാവവുമാണ് ഈ മന്ത്രോപാസനയുടെ അനുസൃതിക്ക് പിന്‍ബലം.
രണ്ടാശ്രമത്തിലും നാമജപ മണ്ഡപം താഴെ നിലയിലാണ് ആദ്യം സ്ഥാപിച്ചിരുന്നത്. അത് ഏതിന്‍റേയും മുകളിലാണു വേണ്ടതെന്നു ഗുരുദേവന്‍ ഉപദര്‍ശിച്ചു. അനുയായികളെ അതിന്‍പൊരുളറിയിക്കുകയും ആശ്രമങ്ങള്‍ രണ്ടും പുതുക്കി പണിതപ്പോള്‍ നാമമണ്ഡപങ്ങള്‍ ഒന്നാം നിലയിലേക്കു മാറ്റുകയുമാണുണ്ടായത്. സർവോപാസനകള്‍ക്കും മേലേയാണു ജപവും സ്ഥാനവും ജപകര്‍ത്താവുമെന്ന് ഇതിലൂടെ സ്പഷ്ടമാകുന്നു! "യജ്ഞാനാം ജപയജ്ഞോസ്മി' എന്ന് ഗീതാകാരന്‍ പറഞ്ഞിട്ടുള്ളതും ഈ മഹിമാനം തന്നെ!
യജ്ഞങ്ങളില്‍ ജപയജ്ഞം താനാണെന്നു സാരം. ജപം യജ്ഞമായിരിക്കണം. അതിവിശുദ്ധവും ആത്മാർഥവുമായ മാനസാര്‍പ്പണമാണ് യജ്ഞം. അതിന്‍റെ പരമഫലം മനഃശുദ്ധിയാകുന്നു. അത് ഉപാസകനെ ഭക്തിയുടെ ഉദാത്തപദങ്ങളിലെത്തിക്കുന്നു. അവന്‍ മീട്ടുന്ന തംബുരു നാദം ഉള്ളിലുയരുന്ന നാദബ്രഹ്‌മ പ്രതീകമാണ്. വേദി വലംവയ്കുന്നത് ജീവിതയാത്രാ പരിക്രമണവും!
ഭഗവന്നാമമുച്ചരിച്ചു പഞ്ചേന്ദ്രിയ ശുദ്ധി നേടി മനം നിറഞ്ഞ ജ്ഞാനവുമായി വിശുദ്ധ ജീവിതം നയിക്കാന്‍ സമർഥമാക്കുന്ന മഹായജ്ഞമാണ് നാമജപം! ഈ രഹസ്യമുൾക്കൊണ്ടും ആ രഹസ്യം ലോകമറിയണമെന്ന് ഉദ്ദേശിച്ചുമാണ് അഖണ്ഡ നാമജപം അഭേദാനന്ദ ഗുരുദേവന്‍ സജ്ജമാക്കിയത്! വിഹ്വലതകളടക്കി പ്രശാന്ത മാനസനായി നിറദീപ പ്രകാശമായ ജ്ഞാനവും പേറി നിശ്ചല ചിത്തനാവുകയാണ് ഉപാസകന്‍റെ പരിവര്‍ത്തനം. സംഭീതിയും സംഭ്രമവുമകന്ന ക്ഷോഭവും ക്രോധവുമില്ലാത്ത ജീവിതം വ്യക്തിക്കുണ്ടാകുമെന്നും, അയാളിലൂടെ കുടുംബവും അതിലൂടെ സമൂഹവും ക്ഷമയും ശാന്തിയുമാര്‍ജിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ സങ്കല്പം!
എഴുപതാണ്ടു പിന്നിട്ടിട്ടും നിലയ്ക്കാത്ത ഭക്തിപ്രഭാവമായി അഭേദാശ്രമത്തിലെ നാമവേവദിയിലെ അഖണ്ഡ നാമജപം തുടരുന്നത് ആ മനീഷിയുടെ ദര്‍ശനാനുഗ്രഹം കൊണ്ടുതന്നെയാണ് എന്നതില്‍ സംശയമില്ല.