40 വയസിനു മുന്നേ ആർത്തവ വിരാമം, കൂടുതൽ സൗത്ത് ഏഷ്യൻ സ്ത്രീകളിൽ; ഹൃദയാഘാതത്തിനും സ്ട്രോക്കിനും സാധ്യത
നേരത്തേയുള്ള ആർത്തവ വിരാമം സ്ത്രീകളിൽ പൃദയാഘാതത്തിനും സ്ട്രോക്കിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം. 26 രാജ്യങ്ങളിലെ ഒരു ലക്ഷത്തിൽ അധികം സ്ത്രീകളിൽ നടത്തിയ ലൻസെറ്റ് സ്റ്റഡിയിലാണ് ഇത് പറയുന്നത്. 9.5 ശതമാനം സ്ത്രീകളിൽ 40 വയസിന് മുൻപായി ആർത്തവ വിരാമം ഉണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. 15.3 ശതമാനം പേർ 40 വയസിനും 44 വയസിനും ഇടയിൽ മെനോപോസിൽ എത്തുന്നു.
ചെറിയ പ്രായത്തിൽ ആർത്തവ വിരാമം സംഭവിക്കുന്ന സ്ത്രീകളിൽ ഹാർട്ട് അറ്റാക്ക്, സ്ട്രോക് തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ചെറുപ്പത്തിലുള്ള മെനോപോസ് ഹൃദയരോഗങ്ങൾക്കുള്ള സാധ്യത 27 ശതമാനം വർധിപ്പിക്കും. യൂറോപ്യൻ രാജ്യങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് സൗത്ത് ഏഷ്യൻ സ്ത്രീകളിൽ പ്രിമെച്വർ മെനോപോസിനുള്ള സാധ്യത 34 ശതമാനം കൂടുതലാണ്. 47.4 വയസാകുമ്പോഴേക്കും സൗത്ത് ഏഷ്യയിലെ പകുതി സ്ത്രീകൾക്ക് ആർത്തവ വിരാമം സംഭവിക്കുന്നുണ്ട്. എന്നാൽ യൂറോപ്യൻ സ്ത്രീകളിൽ ഇത് 50.7 വയസാണ്.
വരുമാനവും സ്ത്രീകളിലെ ആർത്തവ വിരാമത്തെ ആശ്രയിക്കുന്നുണ്ട്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വരുമാനമുള്ള രാജ്യത്തെ സ്ത്രീകളിൽ മെനോപോസ് വേഗത്തിലാകുന്നു. 47.5 വയസിൽ ഇവിടങ്ങളിലെ പകുതി സ്ത്രീകളിൽ ആർത്തവ വിരാമം സംഭവിക്കുന്നു. അമിത ഭാരം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവ കുറവായിരുന്നിട്ടും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ സ്ത്രീകളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ സാധാരണമാണെന്നും പഠനത്തിൽ പറയുന്നു.