ടിക്‌ടോക് വിഡിയോക്ക് വേണ്ടി ഡെവിൾ ക്രാബിനെ തിന്നു; ഫൂഡ് വ്ലോഗർ മരിച്ചു
ടിക്‌ടോക്കിനു വേണ്ടി ഡെവിൾ ക്രാബിനെ തിന്ന ഫൂഡ് വ്ലോഗർ മരിച്ചു. ഫിലിപ്പിനോ ഫൂഡ് വ്ലോഗർ ആയ എമ്മ അമിറ്റ് ആണ് മരിച്ചത്. 51കാരിയായ എമ്മയും സുഹൃത്തുക്കളും ചേർന്ന് പലാവാനിലെ കണ്ടൽക്കാടുകളിൽ നിന്നാണ് ഞണ്ടിനെ പിടിച്ചത്. പിന്നീട് എമ്മ തന്നെ ഞണ്ടിനെ തേങ്ങാപ്പാൽ ഒഴിച്ച് പാചകം ചെയ്ത് കഴിക്കുന്ന വിഡിയോ ടിക്‌ടോക്കിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ പിറ്റേ ദിവസം തന്നെ എമ്മ അതീവ ഗുരുതരാവസ്ഥയിലായി.
ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും ഫെബ്രുവരി 6ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഡെവിൾ ക്രാബിനെയാണ് എമ്മ കഴിച്ചതെന്ന് കണ്ടെത്തിയത്.
എമ്മയും ഭർത്താവും കടലിൽ യാത്ര ചെയ്യുകയും മീനുകളെ പിടിക്കുകയും ചെയ്യുന്നവരാണ്. ഡെവിൾ ക്രാബിൽ വിഷാംശമുണ്ടെന്നും അതു കഴിക്കാൻ പാടില്ലെന്നും അവർക്ക് അറിയില്ലെന്നുള്ളത് ഞെട്ടിക്കുന്നുവെന്ന് ഗ്രാമത്തിലെ മേധാവി ലാഡി ജെമാങ് പറയുന്നു. ഡെവിൾ ക്രാബിനെ കഴിക്കരുതെന്ന് ഗ്രാമത്തിലുള്ളവർക്കെല്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയായി ഇൻഡോ -പസിഫിക് മേഖലയിലെ പവിഴപ്പുറ്റുകളിലാണ് ഡെവിൾ ക്രാബുകളെ കാണാറുള്ളത്. അവയിൽ മരണത്തിന് കാരണമാകുന്ന സാക്സിടോക്സിൻ, ടെട്രൊഡോടോക്സിൻ മുതലായ ന്യൂറോ ടോക്സിനുകൾ ഉണ്ട്. നിറമുള്ള പുറമ്പോടുകൾ ഉള്ളതിനാൽ അവയെ കണ്ടെത്താൻ എളുപ്പമാണ്. പക്ഷേ അവയെ ഭക്ഷിച്ചു കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ മരണം ഉറപ്പാണെന്ന് വിദഗ്ധർ പറയുന്നു. പാചകം ചെയ്താലും ഡെവിൾ ക്രാബിനുള്ളിലെ വിഷാംശം ഇല്ലാതാകില്ലെന്നും വിദഗ്ധർ പറയുന്നു.