രേണു സുധി
രേണു സുധിയ്ക്ക് വേണ്ടി പ്രാർഥിക്കണമെന്ന് ആപേക്ഷിച്ച് ഫിറോസ് രംഗത്ത്. കൊല്ലം സുധി മരിച്ചതിനെ തുടർന്ന് കുടുംബത്തിന് വീട് നിർമിച്ചു നൽകിയ കെഎച്ച്ഡിഇസി എന്ന ജീവകാരുണ്യ കൂട്ടായ്മയുടെ പ്രധാന സംഘാടകനാണ് ഫിറോസ്. നിർമിച്ചു നൽകിയ വീടിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് രേണു സുധിയും ഫിറോസും തമ്മിൽ പലപ്പോഴും തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനിടയിലാണ് രേണുവിനായി സഹായ അഭ്യർഥനയുമായി ഫിറോസ് രംഗത്തെത്തിയത്.
പുതിയ മെഡിക്കൽ റിപ്പോർട്ട് പ്രകാരം രോഗം കൂടുതൽ സാരമായി ബാധിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സകൾ ആരംഭിക്കുമെന്നും ഫിറോസ് അറിയിച്ചു. അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും അതിന്‍റെ വേദനയും ഭയവും ഉള്ളിലൊതുക്കി, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ രേണു മുന്നോട്ട് പോകുകയാണ്. ഈ അവസരത്തിൽ രേണുവിനെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിക്കുന്നുണ്ട്.
ജീവിതത്തിൽ നമ്മുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് അറിയില്ല. അതുകൊണ്ട് അവർക്ക് സന്തോഷം നൽകുന്ന റീലുകളും വീഡിയോകളും അവർ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങൾ അവർ ആഘോഷിക്കട്ടെ.
അവരുടെ ചില പ്രതികരണങ്ങൾ മൂലം ജീവിതത്തിൽ ഞാനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്. അതൊന്നും മനസ്സിൽ വച്ച് പ്രതികാരം ചെയ്യാനുള്ള അവസരമല്ല ഇത്, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാൻ എന്‍റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്.
അവർക്കിപ്പോൾ സഹതാപത്തിന്‍റെ ആവശ്യമില്ല. പറ്റുമെങ്കിൽ വേദനിപ്പിക്കാതിരിക്കുക എന്നതാണ് അവർക്ക് വേണ്ടി നമുക്ക് ചെയ്യാനാവുന്നത്. ഇഷ്ടമില്ലെങ്കിൽ അവരുടെ വീഡിയോ കണണ്ട. പക്ഷേ ദയവായി വേദനിപ്പിക്കരുത്.
കഴിയുമെങ്കിൽ അവർക്ക് വേണ്ടി പ്രാർഥിക്കൂ. ചിലപ്പോൾ ഒരു നല്ല വാക്കും ഒരു പ്രാർഥനയും മരുന്നുകളേക്കാൾ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെയെന്നും ഈ പോരാട്ടത്തിൽ അവർ വിജയിക്കട്ടെ എന്നും ഫിറോസ് ആശ്വസിപ്പിക്കുന്നു.